ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അജിത് ഡോവൽ. ചൈനീസ് നയതന്ത്ര പ്രതിനിധിയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാരസമിതി അംഗവുമായ വാങ് യി യുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് അജിത് ഡോവൽ തുറന്നടിച്ചത്. മൂന്നുദിവസമായി ജൊഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് രാഷ്‌ട്രങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചുള്ള ആ
കൂടിക്കാഴ്ചയിലായിരുന്നു ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ചയായത്.
ഇന്ത്യ-ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷം തുടരുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. നിയന്ത്രണ രേഖയുടെ വടക്കൻ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷം ഒഴിവാക്കാതെ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച നയതന്ത്ര ബന്ധം അസാധ്യമാണെന്ന് അജിത് ഡോവൽ വ്യക്തമാക്കി.
അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും വാങ് യി യും വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാങ് യി യുമായി ചർച്ച നടത്തിയിരുന്നു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയാണ് ബ്രിക്സ്. ബ്രിക്സ് രാജ്യങ്ങൾക്ക് ഒരേ നാണയവും ഉൾപ്പെടെ ആഴത്തിലുള്ള സാമ്പത്തിക ബന്ധമാണ് വിഭാവനം ചെയ്യുന്നത്. ഭാവിയിലെ വൻ സാമ്പത്തിക കൂട്ടായ്മയായി മാറണമെങ്കിൽ, അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തന്നെ വേണം എന്ന ഉറച്ച നിലപാടാണ് ഇന്ത്യയുടേത്.
Comments