പാലക്കാട്:പാർട്ടിയിലെ വിഭാഗീയതയെ ചൊല്ലി പാലക്കാട് സിപിഐയിൽ പൊട്ടിത്തെറി. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെ മണ്ണാർക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ രാജിവച്ചു. പട്ടാമ്പി എംഎൽഎ മുഹമദ് മഹ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിക്ഷേധിച്ചാണ് നീക്കം.
പട്ടാമ്പി എംഎൽഎ മുഹമദ് മുഹ്സിനെതിരെ സിപിഐ ജില്ല എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ജില്ലാ കൗൺസിൽ അംഗമായ മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും മറ്റ് രണ്ട് പേരെ മണ്ഡലം, ബ്രാഞ്ച് തലങ്ങളിലേക്കും തരംതാഴ്ത്തുകയായിരുന്നു. തിരുവേഗപ്പുറ, കൊപ്പം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് റവന്യുവകുപ്പിലും സിവിൽ സപ്ലൈസിലും അഴിമതികൾ നടത്തുന്നവരെ മണ്ഡലം കമ്മറ്റിയിൽ കയറ്റാനുള്ള ശ്രമം മുഹ്സിൻ എതിർത്തതാണ് നടപടിക്ക് കാരണം എന്നാണ് മുഹ്സിൻ പക്ഷത്തിന്റെ വാദം.
ഇത്തരത്തിൽ തരം താഴ്ത്തിയ നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മണ്ണാർക്കാട് നിന്നുളള ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ കൂടി രാജി വെച്ചിരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം ശ്രമം നടത്തുന്നതിനിടെയാണ് രാജി. നിലവിലെ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് നാല് തവണ ജില്ല സെക്രട്ടറിയാവുകയും 3 തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒരു അവസരം പാർട്ടി നൽകില്ല അതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള എം.എൽ.എയെ തരം താഴ്ത്തി ഒതുക്കാൻ ശ്രമിക്കുകയാണെന്നും മുഹ്സിൻ പക്ഷം പറയുന്നുണ്ട്.
എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും സംഘടനാ തത്വങ്ങളനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നുമാണ് സുരേഷ് രാജ് വിഭാഗത്തിന്റെ നിലപാട്. അതേ സമയം നേരത്തെ മുഹ്സിന്റേത് പേയ്മെന്റ് സീറ്റാണെന്നും ജനങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഒന്നും മണ്ഡലത്തിൽ നിൽക്കാതെ വിദേശ യാത്ര നടത്തുന്നയാളാണ് എന്നും എതിർ ഭാഗം വിമർശനം ഉയർത്തുന്നുണ്ട്. പാർട്ടി നിയമങ്ങൾ കൃത്യമായി അനുസരിക്കുന്നില്ലെന്നും വിമർശനമുണ്ട്. എന്നാൽ സുരേഷ് രാജിനെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽപേർ രാജിവെയ്ക്കുമെന്നാണ് മുഹമദ് മുഹസിൻ വിഭാഗം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
Comments