ന്യൂഡൽഹി: പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ലോകസഭയിലെ ബഹളം അവസാനിപ്പിക്കാൻ സ്പീക്കർ പലതവണ ശ്രമിച്ചിട്ടും പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സർവകക്ഷിയോഗം വിളിച്ചുചേർത്തത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നും സഭ തടസ്സപ്പെട്ടിരുന്നു.
മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് സർവകക്ഷി യോഗത്തിൽ സ്പീക്കർ അറിയിച്ചു. മണിപ്പൂർ വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനായി മറ്റൊരു യോഗം വിളിച്ചു ചേർക്കുമെന്നും ബിർള വ്യക്തമാക്കി. കേന്ദ്ര പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷിയും കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളും സർക്കാരിനെ പ്രതിനിധീകരിച്ച് സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
ലോക്സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെയ്‌ക്കുകയായിരുന്നു. തുടർന്ന് രണ്ട് മണിവരെ ലോകസഭ നിർത്തിവെച്ചു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേർന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും ഇത്തരം പ്രതിഷേധങ്ങൾ പാർലമെന്റിന്റെ സംസ്‌കാരത്തിന് അനുയോജ്യമല്ലെന്നും സ്പീക്കർ വിമർശിച്ചിരുന്നു.
Comments