കാസർകോഡ്: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വ്യാജ വാർത്തകൾ കേരളത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ചില ഗൂഢ ശക്തികൾ പ്രവർത്തിച്ചു വരികയാണ്. ആർഎസ്എസിനെതിരെ വികാരം ഇളക്കി വിടാനും ഹിന്ദു-ക്രിസ്ത്യൻ വിശ്വാസികളെ തമ്മിൽ തെറ്റിക്കാനും ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ഫോട്ടോ അടക്കം പ്രതികളെന്ന രീതിയിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് കേരളത്തിലായിരുന്നു. സംഭവത്തിൽ പരാതി വന്നതോടെ സിപിഎം പിബി അംഗം സുഭാഷിണി അലി മാപ്പ് പറഞ്ഞ് രംഗത്തും വന്നിരുന്നു.
എന്നാൽ, കേരളത്തിൽ മണിപ്പൂർ കലാപത്തിന്റെ മറവിൽ പ്രതിഷേധങ്ങൾ നടത്തിയും വ്യാജ പ്രചരണം നടത്തിയും ജനങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകാരും. ഇതിന്റെ ഭാഗമായി ജനകീയ പ്രതിഷേധമെന്ന പേരിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇവർ പ്രകടനങ്ങളും നടത്തി വരികയാണ്. അത്തരത്തിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കാസർകോഡ് കാഞ്ഞങ്ങാട് മുസ്ലീം ലീഗ് നടത്തിയ പ്രകടനവും അതിൽ ഉയർത്തിയ മുദ്രാ വാക്യങ്ങളുമാണ് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് ശേഷം ഹിന്ദുമത വിശ്വാസികളെ ഭീഷണിപ്പെടുന്ന മുദ്രാ വാക്യങ്ങൾ ഉയർന്നിരിക്കുന്നത് മുസ്ലീം ലീഗാണ്.
”രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും ” എന്നായിരുന്നു മുസ്ലീം ലീഗ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. മണിപ്പൂർ കലാപത്തെ മറയാക്കി കൊണ്ട് ഹിന്ദു വിശ്വാസികൾക്ക് നേരെയുള്ള പരസ്യമായ വധഭീഷണിയാണ് മുസ്ലീം ലീഗ് നടത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ ഇസ്ലാമിസ്റ്റുകളുടെ പ്രധാന അഭയ കേന്ദ്രം മുസ്ലീം ലീഗ് ആണെന്നുള്ള വിമർശനം ശക്തമായിരിക്കെ തന്നെയാണ് ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കും എന്നുള്ള മുദ്രാ വാക്യം ഉയർത്തി കാസർകോഡ് മുസ്ലീം ലീഗ് പ്രകടനം നടത്തിയിരിക്കുന്നത്.
Comments