തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഐ നേതാവുമായ സുധീർഖാന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി തൂങ്ങി മരിച്ച നിലയിൽ. സുധീർഖാന്റെ സുഹൃത്തും സിപിഐ നേതാവുമായ സജികുമാറിനെയാണ് മധുരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളൂർക്കോണം സഹകരണസംഘത്തിലെ പ്രസിഡന്റാണ് സുധീർഖാൻ. ഈ സംഘത്തിൽനിന്ന് സെക്രട്ടറിയായി രണ്ടരവർഷം മുമ്പ് വിരമിച്ചയാളാണ് സജികുമാർ. സെക്രട്ടറി പദത്തിൽനിന്ന് വിരമിച്ചെങ്കിലും സംഘത്തിൽ സജികുമാർ ഇപ്പോഴും ചുമതലകൾ വഹിക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുധീർഖാന്റെ വീട്ടിൽ പലപ്പോഴും സജികുമാർ എത്തുന്നത് പതിവായിരുന്നു.
പാൽ സൊസൈറ്റിയെ ചൊല്ലിയുണ്ടായ തർക്കങ്ങളെയും ഉൾപ്പാർട്ടി വഴക്കുകളെയും തുടർന്ന് കഴിഞ്ഞ ഞാറാഴ്ചയാണ് സജികുമാർ സുഹൃത്തായ സുധീർഖാന് നേരെ ആസിഡ് ആക്രമണം നടത്തുന്നത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സുധീർഖാന്റെ നിലവിളി കേട്ട് ഭാര്യ ഹയറുന്നീസ എത്തിയപ്പോഴേക്കും ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുധീഖാൻ കിടന്നിരുന്നത്. മൊബൈൽഫോൺ പൊട്ടിതെറിച്ചതെന്നാണ് സുധീർഖാന്റെ ഭാര്യ ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കട ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആസിഡാക്രമണമാണെന്ന് ഇവർ തിരിച്ചറിയുന്നത്. 40 ശതമാനം പൊള്ളലേറ്റ സുധീർഖാനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആസിഡ് കുപ്പി പോലീസ് കണ്ടെടുക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. എന്നാൽ ഒളിവിൽപ്പോയ പ്രതി സജിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ സജികുമാർ രണ്ട് സിപിഐ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ട് താൻ തന്നെയാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് സജികുമാർ ആദ്യം വിളിച്ച പാർട്ടിപ്രവർത്തകനെ വീണ്ടും വിളിച്ചതിനെത്തുടർന്ന് മധുരയ്ക്ക് സമീപമുള്ള ടവർ ലൊക്കേഷൻ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധീർഖാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Comments