ദിസ്പൂർ : മാതാപിതാക്കളെ എതിർത്ത് കാമുകനെ വിവാഹം കഴിച്ച യുവതിയ്‌ക്ക് ഒടുവിൽ ദാരുണാന്ത്യം . അസമിൽ നജീബുർ റഹ്മാൻ എന്നയാളാണ് തന്റെ ഭാര്യ സംഘമിത്രയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത് . ഇതിന് ശേഷം 9 മാസം പ്രായമുള്ള കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഘമിത്രയ്‌ക്ക് 24 വയസ്സായിരുന്നു. കൊലയാളി നജീബുർ റഹ്മാൻ മെക്കാനിക്കൽ എഞ്ചിനീയറാണ്.
2020 ജൂണിലാണ് നജീബുർ റഹ്മാൻ ഫേസ്ബുക്കിലൂടെ സംഘമിത്രയുമായി സൗഹൃദത്തിലായത് . കൊറോണ വൈറസ് വ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്ന സമയമായിരുന്നു അത്. 2020 ഒക്ടോബറോടെ, ഇരുവരും പരസ്പരം സ്നേഹിക്കാൻ തുടങ്ങി . എന്നാൽ, സംഘമിത്രയുടെ ബന്ധുക്കൾ ഒന്നടങ്കം ബന്ധത്തെ എതിർത്തതോടെ സംഘമിത്ര നജീബുർ റഹ്മാനൊപ്പം ഒളിച്ചോടി .
തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി . പോലീസ് നജീബുർ റഹ്മാനെ അറസ്റ്റ് ചെയ്യുകയും ഒരു മാസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വരികയും ചെയ്തു. ഇതിനുശേഷം സംഘമിത്ര വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കളോടൊപ്പം താമസം തുടങ്ങി. പക്ഷേ, 2022 ജനുവരിയിൽ ഇരുവരും വീണ്ടും ഒളിച്ചോടി. ഓഗസ്റ്റിൽ തിരിച്ചെത്തിയപ്പോൾ സംഘമിത്ര ഗർഭിണിയായിരുന്നു. നവംബറിൽ നജീബുർ റഹ്മാന്റെ വീട്ടിൽ സംഘമിത്ര ഒരു മകനെ പ്രസവിച്ചു.
2020 മാർച്ചിൽ, ഇരുവരും വഴക്കുണ്ടാക്കുകയും സംഘമിത്രയും ,മകനും മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്തു. നജീബുർ റഹ്മാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് എഫ്‌ഐആറും രജിസ്റ്റർ ചെയ്തു . 28 ദിവസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കുട്ടിയെ കാണണമെന്ന് നിരന്തരം നിർബന്ധിച്ചെങ്കിലും സംഘമിത്രയുടെ മാതാപിതാക്കൾ വിസമ്മതിച്ചു. ഏപ്രിൽ 29 ന് നജീബുർ റഹ്മാന്റെ സഹോദരൻ സംഘമിത്രയുടെ കുടുംബാംഗങ്ങളെ ആക്രമിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം വീടിനുള്ളിൽ അതിക്രമിച്ചു കയറിയ നജീബുർ സംഘമിത്രയെ മാത്രമല്ല, ഭാര്യാപിതാവ് സഞ്ജീവ് ഘോഷിനെയും അമ്മായിയമ്മ ജുനു ഘോഷിനെയും കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി . തുടർന്ന് 9 മാസം പ്രായമുള്ള കുട്ടിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂവരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
Comments