ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അൽ-ഖ്വയ്ദ ബന്ധം ശക്തമാക്കുന്നതായും ജമ്മുകശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രാദേശിക സംഘങ്ങൾ രൂപീകരിക്കുന്നതായും ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭീകരവാദികളുമായി അൽ-ഖ്വയ്ദ ബന്ധപ്പെടുന്നുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 32-ാമത് റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ അൽ-ഖ്വയ്ദയ്‌ക്ക് ഏകദേശം 400-ലധികം ഭീകരർ പ്രവർത്തിക്കാനുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 200 ഓളം ഭീകരരാണ് ഇവർക്ക് വേണ്ടിയുള്ളത്. ജമ്മുകശ്മീർ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് അൽ-ഖ്വയ്ദ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. അൽ-ഖ്വയ്ദയുടെ ചില പ്രാദേശിക സംഘങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ്-ഖൊറാസാനിൽ ചേരാനോ അവരുമായി സഹകരിച്ച് പ്രവർത്തിക്കാനോ തയ്യാറായിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തോടെ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്താനുമായി (ടിടിപി) എക്യുഐഎസ്(ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്‌ദ)-നെ ലയിപ്പിക്കാനും പദ്ധതിയുണ്ട്.
പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്നതിന് ടിടിപിക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് എക്യുഐഎസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ജമ്മു-കശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി എക്യുഐഎസിനെ ശക്തിപ്പെടുത്താനാണ് അൽ-ഖ്വയ്ദ ശ്രമിക്കുന്നത്. ഇതിനായി കിഴക്കൻ തുർക്കിസ്ഥാൻ ഇസ്ലാമിക് പ്രസ്ഥാനത്തിന്റെ(ETIM) അടക്കമുള്ള പരിശീലന ക്യാമ്പുകൾ തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്താൻ ഭീകരർക്ക് വേണ്ടി ഉപയോഗിച്ച് വരികയാണ്.
നിലവിൽ അഫ്ഗാനിസ്ഥാനിൽ ഏകദേശം 20 തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. 2022 ജൂലൈയിൽ കാബൂളിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ നേതാവ് അൽ-സവാഹിരി കൊല്ലപ്പെട്ടിരുന്നു. നിലവിൽ സെയ്ഫ് അൽ-അദ്ൽ ആണ് അൽ-ഖ്വയ്ദയുടെ തലവനെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇറാനിലാണ് ഒളിവിൽ കഴിയുന്നതെന്നും യുഎൻ അംഗരാജ്യങ്ങൾ പറഞ്ഞു.
Comments