ദിസ്പൂർ: സായുധ സേനയുടെ പ്രത്യേക അധികാര നിയമം അസമിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 31 ജില്ലകളിൽ എട്ടെണ്ണത്തിലും നിലവിലുള്ള അഫ്‌സ നിയമം പിൻവലിക്കാനുള്ള നടപടികളെ കുറിച്ച് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി. ബോംഗൈഗാവിൽ സംഘടിപ്പിച്ച പരിപാടിയിൽ പോലീസ് കൺവെൻഷൻ സൂപ്രണ്ടുമാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. ഉത്തരവാദിത്വത്തോട് മാത്രം അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുക. സംസ്ഥാനത്ത് സംഘർഷാവസ്ഥകൾ വലിയ തോതിലാണ് കുറഞ്ഞത്. ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങൾ തുടരാൻ ഉദ്ദേശിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. പോലീസിന് മുന്നിൽ കീഴടങ്ങിയ തീവ്രവാദികൾ അക്രമത്തിന്റെ പാതയിലേക്ക് വീണ്ടും പോകുന്നത് തടയാൻ പോലീസ് ജാഗ്രത പാലിക്കണം. പോലീസും ജനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി കൊണ്ട് പൗര കേന്ദ്രീകൃത പോലീസ് സംവിധാനമാണ് സർക്കാർ ലക്ഷ്യം വെയ്‌ക്കുന്നത്’മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കണം. അനധികൃത മദ്യകടത്തോ മറ്റ് നിരോധിത വസ്തുക്കളോ കൊണ്ടുപോകുന്നതിനുള്ള ഇടനാഴിയായി സംസ്ഥാനം മാറുന്നില്ലെന്ന് വിജിലൻസ് ഉറപ്പാക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിലാക്കണം. നിശ്ചിത കണക്കിൽ കവിഞ്ഞ് അനധികൃത സ്വത്ത് സൂക്ഷിപ്പുക്കാരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാത്ത് 119 പുതിയ പോലീസ് സ്റ്റേഷനുകൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. എല്ലാ തസ്തികകളിലേക്കും ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കും’ അദ്ദേഹം വ്യക്തമാക്കി.
Comments