കൊച്ചി: ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കാണാതായി 22 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ജനശ്രദ്ധയെത്താത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ ആലുവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നിലവിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിവരികയാണ്. കൊല്ലപ്പെട്ടത് തന്നെയെന്ന് സ്ഥിരീകരിക്കാനായി കുട്ടിയുടെ പിതാവിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ പ്രതി അസ്ഫാകിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അസം സ്വദേശി അസ്ഫാക്ക് ആലം തട്ടിക്കൊണ്ട് പോയത്. ജ്യൂസ് നൽകി കബളിപ്പിച്ചായിരുന്നു ഇയാൾ കുഞ്ഞിനെ കടത്തിയത്. ചൂർണിക്കരയിലെ വാടക വീട്ടിൽ നിന്നായിരുന്നു അസ്ഫാക്ക് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുഞ്ഞുമായി ഇയാൾ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നീട് പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരും വെങ്ങനാരൂരിലുമായി വിവിധ സ്ഥലങ്ങളിൽ കുഞ്ഞിനായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതേസമയം കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന മൊഴിയാണ് പിടിയിലായ അസ്ഫാക്ക് പോലീസിനോട് പറഞ്ഞത്. പ്രതി വ്യാജമൊഴി നൽകിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പ്രതി ലഹരിയുടെ പിടിയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ആലുവ മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമാണെന്ന ആക്ഷേപം നേരത്തെയും ഉയർന്നിരുന്നു.
അതേസമയം പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി അഫ്‌സാക്ക് തന്നെയാണ് കുഞ്ഞിനെ മാർക്കറ്റിൽ ഉപേക്ഷിച്ചതെന്ന് ദൃക്സാക്ഷിയായ ചുമട്ടുത്തൊഴിലാളി ഷാജുദ്ദീൻ സഥിരീകരിച്ചു. കുഞ്ഞിനെയും കൊണ്ട് അസ്ഫാക്ക് എത്തിയപ്പോൾ കൂടെ മറ്റുരണ്ട് പേർ ഉണ്ടായിരുന്നതായും ഇയാൾ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ ആർക്കെല്ലാം പങ്കുണ്ടെന്നാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്.
Comments