തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
സ്ത്രീകൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി വിജയൻ സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ല- അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ട്. വോട്ട്ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണ്. ഒരു വിഭാഗം ജനങ്ങളെ അവരുടെ ആരാധനാലയത്തിന് മുൻപിിലിട്ട് പച്ചയ്‌ക്ക് കെട്ടിതൂക്കുമെന്ന് മത തീവ്രവാദികൾ പരസ്യമായി മുദ്രാവാക്യം മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി. ഭരണകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കൾ കൊലവിളി പ്രസംഗം തുടരുകയാണ്. സ്പീക്കറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയാണ്. ഏത് നിമിഷവും തങ്ങൾ അക്രമിക്കപ്പെടുമെന്ന മാനസികനിലയിലേക്ക് ജനങ്ങളെ തള്ളവിടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments