എറണാകുളം: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്കപകട കേസിലെ പ്രതി ആൻസൺ റോയിയ്‌ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് എംവിഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കി.
രൂപമാറ്റം വരുത്തിയ നിലയിലാണ് ബൈക്കെന്ന് പരിശോധനയിൽ കണ്ടെത്തി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ വളപ്പിലാണ് ആൻസണിന്റെ പൾസർ എൻഎസ് 200 സൂക്ഷിച്ചിരിക്കുന്നത്. സൈലൻസർ ഘടിപ്പിക്കാത്ത നിലയിലാണ് വാഹനം. ബൈക്കിന്റെ രണ്ട് കണ്ണാടികളും ഊരിമാറ്റിയ നിലയിലാണ്. കൂടാതെ ഇടിയുടെ ആഘാതത്തിൽ ബ്രേക്കുകൾ രണ്ടും ജാം ആകുകയും വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തു. മീറ്റർ ബോർഡുകൾ അടക്കം മുൻഭാഗവും തകർന്നിട്ടുണ്ട്. ക്രാഷ് ഗാർഡ് ഘടിപ്പിക്കാത്തതനും ഇടിയുടെ ആഘാതം വർദ്ധിപ്പിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിർമലാ കോളേജിന് മുൻപിൽ ബൈക്ക് ഇടിച്ച് നമിത മരിച്ചത്. നിർമല കോളേജ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു നമിത. അപകടത്തിൽ സുഹൃത്ത് അനുശ്രീയ്‌ക്കും പരിക്കേറ്റിരുന്നു. തിരക്കേറിയ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ഇരുവരെയും അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Comments