തൃശൂർ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അന്ത്യയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി ആർ. ബിന്ദു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു. എന്തുകൊണ്ട് ഒരു മന്ത്രിപോലും ചടങ്ങിൽ പങ്കെടുത്തില്ലായെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ വിചിത്ര മറുപടി.
ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കണം. സ്ത്രീ സുരക്ഷ ശക്തമാക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു. വിഷത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം മുതൽ തന്നെ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ പെട്ടെന്ന് പിടികൂടിയെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വിലാപയാത്രയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജില്ലയിൽ നിന്നുള്ള മന്ത്രിയായിട്ടുകൂടി മന്ത്രി പി. രാജീവ് പോലും സ്ഥലത്ത് എത്തിയിരുന്നില്ല.
അന്ത്യയാത്രയിൽ മന്ത്രിമാർ എത്താതിരുന്നതിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ രംഗത്തുവന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ കുഞ്ഞിനോടെങ്കിലും സർക്കാർ നീതി പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments