എറണാകുളം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആരോഗ്യമന്ത്രി വീണ ജോർജും കളക്ടർ എൻഎസ്‌കെ ഉമേഷും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി. ഇരുവരും കുടുംബത്തെ ആശ്വസിപ്പിക്കുകയും അയൽവാസികളോടും രക്ഷിതാക്കളോടും വിവരങ്ങൾ തിരക്കുകയും ചെയ്തു.
പോക്‌സോ കേസുകളിൽ ഇരകൾക്ക് നൽകുന്ന അടിയന്തര സഹായം കുടുംബത്തിന് ഉടൻ നൽകുമെന്നും മറ്റ് സഹായങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രതിനിധികളായ ആരും കുട്ടിയുടെ വീട്ടിലോ വിലാപയോത്രയിലോ പങ്കെടുത്തില്ലെന്ന വിമർശനം ശക്തമാകുന്നതിനിടെയിലാണ് സന്ദർശനം. ‘വിവാദ കാര്യങ്ങളിലേക്ക് കടക്കേണ്ട കാര്യമില്ല, കുട്ടിയുടെ കുടുംബം ഇപ്പോൾ നീറുന്ന അവസ്ഥയിലാണുള്ളത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്’- മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് മന്ത്രി മടങ്ങിയത്.
കുടുംബത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു കളക്ടറുടെ വിശദീകരണം. താൻ കോട്ടയത്തായിരുന്നു. അതുകൊണ്ട് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ആലുവ തഹസിൽദാരെ തനിക്ക് വേണ്ടി പങ്കെടുക്കാൻ നിർദ്ദേശിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നുെവന്ന് കളക്ടർ പറഞ്ഞു.
വിമർശനം ഉയർന്നതോടെ വിചിത്ര ന്യായവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെിയിരുന്നു. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്നാണ് മന്ത്രി ചോദിച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിഷയത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം മുതൽ തന്നെ അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ അതിവേഗം പിടികൂടിനായെന്നുമാണ് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. നാടിനെ നടുക്കിയ അരും കൊല നടന്ന് 24 മണിക്കൂറുകൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ ആഭ്യമ്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം വെടിയാത്തതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Comments