തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. ഇതോടെ 52 ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങും. എന്നാൽ മഴ കുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയിൽ പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്‌ത്തിൽ ചാകര വലനിറയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
സംസ്ഥാനത്തെ ഏറ്റവും വലിയ ഹർബറായ നീണ്ടകരയിൽ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയിരുന്ന ചങ്ങല ഇന്ന് അർദ്ധരാത്രിയോടെ അഴിച്ചുമാറ്റും. ഇത്തവണത്തെ ട്രോളിംഗ് നിരോധനത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. മഴയുടെ ലഭ്യതക്കുറവും തീരക്കടൽ തണുക്കാതിരുന്നതും തിരിച്ചടിയായിരുന്നു. ട്രോളിംഗ് നിരോധനത്തിന് മുൻപ് മത്സ്യ ലഭ്യത കുറഞ്ഞതിന്റെയും കാരണം ഇതുതന്നെ ആയിരുന്നു.
ആദ്യദിനം രാത്രി കടലിൽ പോകുന്നവയിൽ 36 അടിവരെ നീളമുള്ള നാടൻ ബോട്ടുകൾ ഉച്ചയോടെ മടങ്ങിയെത്തും. ചെമ്മീൻ ഇനങ്ങളായ കഴന്തനും കരിക്കാടിയുമാണ് പ്രധാന പ്രതീക്ഷ. വലിയ ബോട്ടുകൾക്ക് പ്രതീക്ഷ കിളിമീനിലും മത്തിയിലുമാണ്. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ അവസാനഘട്ട തയ്യാറെടുപ്പിലാണ് മത്സ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും.
Comments