ശ്രീനഗർ: കശ്മീർ താഴ്വരയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരാൻ വ്യോമസേനയ്‌ക്ക് കൂട്ടായി ഇനി തേജസും. പറക്കൽ പരിശീലനം നേടുന്നതിനായി വിമാനങ്ങൾ താഴ്വരയിലെത്തി. പാക് അതിർത്തി പ്രദേശങ്ങളിലും തേജസ് പരിശീലനം നടത്തും. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാറ്റ് യുദ്ധവിമാനമാണ് തേജസ്. പരിശീലനം നല്ല രീതിയിൽ പുരോഗമിക്കുന്നതായി വ്യോമസേന അറിയിച്ചു.
ലഡാക്കിലെയും ജമ്മുവിലെയും വ്യോമത്താവളങ്ങളിൽ തേജസിന് പരിശീലനം നൽകുന്നുണ്ട്. പാക് അതിർത്തിയിലെ താഴ്വരകളിൽ പറക്കുന്നതിൽ പൈലറ്റുമാർക്ക് പരിചയം ഉണ്ടാക്കാനും പരിശിലനം സഹായിക്കും. കൂടാതെ തേജസിന്റെ പൂർണ്ണ ശക്തി പുറത്തെടുക്കുകയാണ് വ്യോമസേനയുടെ മറ്റൊരു ലക്ഷ്യം.
ഏഴ് വർഷം മുൻപാണ് തേജസ് സേനയുടെ ഭാഗമാകുന്നത്. ദുബായ് എയർ ഷോ-2021, സിംഗപ്പൂർ എയർ ഷോ, എയ്റോ ഇന്ത്യ ഷോകൾ എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്‌ട്ര എയർ ഷോകളിൽ തേജസ് പങ്കെടുത്തിട്ടുണ്ട്. എയറോനോട്ടിക്കൽ ഡവലപ്പ്മെന്റ് ഏജൻസി രൂപകല്പന ചെയ്ത വിമാനം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എഎൽ) ആണ് നിർമിച്ചത്.
Comments