ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പ്രധാനമന്ത്രി നൽകിയ മാർഗനിർദ്ദേശത്തിനും സഹകരണത്തിനും ധാമി നന്ദി രേഖപ്പെടുത്തി. പ്രധാന പദ്ധതികളിലൊന്നായ റോഡ് ഗതാഗതത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഡെറാഡൂൺ മെട്രോ നിയോ പദ്ധതിയ്‌ക്കുൾപ്പെടെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി അനുമതി നൽകി. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും അടിസ്ഥാനസൗകര്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. തുടർന്ന് സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് 250 കോടി രൂപ ഉത്തരാഖണ്ഡിന് അനുവദിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഡെറാഡൂണിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും സോങ് ഡാമിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. 250 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പുറമേ മറ്റ് വികസന പദ്ധതികൾക്കും അനുമതി നൽകണമെന്ന് ധാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
‘ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ തനക്പൂർ മുതൽ പിത്തോരാഗഡ് വരെ രണ്ടുവരിപ്പാത ചാർധാം പദ്ധതിയിലൂടെ നിർമ്മിക്കും. ഋഷികേശ് മുതൽ കർണപ്രയാഗ്, ജോഷിമഠ് വരെയുള്ള ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മാനസ്ഖണ്ഡിൽ സ്ഥിതി ചെയ്യുന്ന 16 ക്ഷേത്രങ്ങളുടെ സമഗ്രവികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ആദ്യഘട്ടത്തിൽ 1000 കോടിയോളം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വരും. വർഷങ്ങളായി സംസ്ഥാനത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ ഗതാഗത,അടിസ്ഥാനസൗകര്യ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്’ ധാമി പറഞ്ഞു.
Comments