അഗർത്തല: ത്രിപുരയിൽ ഈ വർഷം നുഴഞ്ഞുകയറാൻ ശ്രമിച്ച 52 റോഹിങ്ക്യകൾ അറസ്റ്റിൽ. റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ത്രിപുര പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഡിഐജിപി മഞ്ചക് ഇപ്പർ വ്യക്തമാക്കി. ഈ വർഷം 52 റോഹിങ്ക്യകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെയുള്ള നിയമ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന റോഹിങ്ക്യകളെ കണ്ടെത്താൻ ത്രിപുര പോലീസിന് കൃത്യമായ പദ്ധതികളുണ്ട്. റോഹിങ്ക്യകളെ അറസ്റ്റ് ചെയ്യുക മാത്രമല്ല അവരെ സഹായിക്കുന്നവരെ കേന്ദ്രീകരിച്ച് കടുത്ത അന്വേഷണം നടത്തുകയും ചെയ്യും. വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലാണ് അനധികൃതമായി കടക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് പരിശോധന നടത്തിവരുന്നത്. ത്രിപുര വഴി റോഹിങ്ക്യകളെ അസമിലേക്ക് കൊണ്ടുവരുന്ന ഏജന്റുമാരെ കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ തന്നെ പോലീസിന് സൂചന നൽകിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളുമായുള്ള ത്രിപുര പോലീസിന്റെ സഹകരണം കൂടുതൽ ശക്തമാക്കും. പാസ്പോർട്ടോ വിസയോ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുന്നവർ രാജ്യത്തിന് ഭീഷണിയാണെന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.’റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം ഭയാനകമാണ്. റോഹിങ്ക്യകളെ ത്രിപുരയിലേക്കും അവിടെ നിന്ന് അസമിലേക്കും തുടർന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കൊണ്ടുവരുന്നതിന് സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ആരെങ്കിലും അത് ഹിന്ദുവോ മുസ്ലീമോ ആകട്ടെ, റോഹിങ്ക്യയോ അല്ലാത്തവരോ ആകട്ടെ അത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധത പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments