ശ്രീനഗർ: കേന്ദ്ര സർക്കാർ ഔദ്യോഗിക കരട് വിജ്ഞാപനം തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) എതിർക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് മാത്രമെ നിയമം നടപ്പാക്കാവുള്ളൂ എന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് യുസിസിയെപ്പറ്റി പ്രതികരിച്ചിരിക്കുന്നത്.
‘ഒരു നിർദ്ദേശം വരുന്നതിന് മുമ്പ് ഒന്നും മുൻകൈയെടുക്കുന്നില്ല. യുസിസി ഒരു ഏകീകൃത രീതിയിൽ നടപ്പിലാക്കുകയും എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്താൽ, നമുക്ക് സംസാരിക്കാം. എന്നാൽ വടക്കുകിഴക്കൻ ഗോത്രങ്ങളെപ്പോലെ ചില സമുദായങ്ങൾക്ക് ഇളവ് ലഭിക്കുകയാണെങ്കിൽ, മുസ്ലീങ്ങളും ഇളവ് ആവശ്യപ്പെടും. അപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ അർത്ഥമെന്താണ്?’- ഒമർ അബ്ദുള്ള പറഞ്ഞു.
യുസിസിയെപ്പറ്റി നേരത്തെയും ഒമർ അബ്ദുള്ള പ്രതികരിച്ചിട്ടുണ്ട്. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട ജനങ്ങൾക്ക് മുന്നിൽ വെയ്‌ക്കാനും വോട്ട് തേടാനും അവകാശമുണ്ട്. ഞങ്ങൾ അത് ചെയ്തിട്ടുണ്ട്, മറ്റ് രാഷ്‌ട്രീയ പാർട്ടികളും അത് ചെയ്തിട്ടുണ്ട്. ബിജെപിയുടെ അജണ്ട വ്യക്തിപരമായി ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, യുസിസിയെ അവർക്ക് അവതരിപ്പിക്കാം. അത് അവരുടെ ജനാധിപത്യ അവകാശമാണ്. അവർ തങ്ങളുടെ അജണ്ട ജനങ്ങൾക്ക് മുന്നിൽ വെയ്‌ക്കുന്നതിൽ തനിക്ക് എതിർപ്പില്ല എന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.
Comments