എറണാകുളം: നിർമ്മല കോളേജിലെ വിദ്യാർത്ഥിനി ആർ നമിതയെ ബെെക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അൻസൻ റോയിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അൻസൻ. ഇയാളെ ഇന്നലെ ഉച്ചയോടെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസ്ചാർജ് ചെയ്ത ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മനപ്പൂർവമായ നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയിരിക്കുന്നത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
കുട്ടികൾ പ്രശ്നമുണ്ടാക്കാതിരിക്കാൻ സ്റ്റേഷൻ ഓഫീസർ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസുമായി സംസാരിച്ചിരുന്നു. അൻസനെ എത്തിക്കുമെന്നു കരുതി രാത്രി വൈകിയും കുട്ടികൾ കോളേജ് കവാടത്തിലും പരിസരത്തും തമ്പടിച്ചിരുന്നു.
തെളിവെടുപ്പിനായി പ്രതിയെ നമിതയുടെ കോളെജിൽ എത്തിക്കാൻ പോലീസ് മടിച്ചിരുന്നു. വിദ്യാർത്ഥികൾ പ്രതിയെ ആക്രമിക്കുമെന്ന ആശങ്ക നിലനിന്നിരുന്നതിനാൽ കരുതലോടെയാണ് പോലീസ് നീങ്ങിയത്. അതിനാൽ അൻസനെ തെളിവെടുപ്പിന് എത്തിക്കാതെ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പോലീസ് പ്രതിയെ തിരിച്ചറിയികുകയായിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. നിലവിൽ ഇയാളെ കോളേജ് കവാടത്തിൽ എത്തിച്ച് തെളിവെടുക്കേണ്ട അത്യാവശ്യം ഇല്ലെന്നും പോലീസ് അറിയിച്ചു. കൃത്യമായ തെളിവുകളും വീഡിയോ ദൃശ്യങ്ങളും ഉള്ളതിനാലാണ് തീരുമാനം. നിലവിൽ അൻസന് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നും പോലീസ് പറഞ്ഞു.
Comments