ഇന്ന് ആഗസ്റ്റ് രണ്ട്, പിള്ളേരോണം. കർക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണമാണ് ഇത്. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. കുട്ടികൾക്ക് വേണ്ടിയാണ് ഈ ദിനത്തിൽ ഓണം ആഘോഷിക്കുന്നത്. സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.
ഓണത്തിന് ഒരു മാസം മുന്നോടിയായി പിള്ളേരോണം വരുന്നു. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണവും മലയാളികൾ ആഘോഷമാക്കും. തിരുവോണത്തിനുള്ള പോലെ വലിയ ഒരുക്കങ്ങളോ ആഘോഷങ്ങളോ ഒന്നും ഇല്ലെങ്കിലും മുറ്റത്ത് ചെറിയ പൂക്കളം ഒരുക്കി പരിപ്പും പപ്പടവും ചേർത്തുള്ള സദ്യയും കഴിച്ച് പിള്ളേരോണം കെങ്കേമമാക്കുന്നു. ചിലയിടങ്ങളിൽ ഈ ദിവസം കുട്ടികൾ കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ട്.
അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം എന്ന് പിള്ളേരോണത്തെ വിശേഷിപ്പിക്കാം. തൂശനിലയിൽ പരിപ്പും പപ്പടവും ഉൾപ്പെടെ വിഭവങ്ങളുമുള്ള ബാല്യകാലത്തിന്റെ ഉത്സവമാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കിടകത്തിലെ പിള്ളേരോണം വാമനന്റേതെന്ന് പഴമക്കാർ പറയുന്നു. മഹാവിഷ്ണു ബാലരൂപം പ്രാപിച്ചാണ് മഹാബലിയെ കാണാനെത്തിയത് എന്നതിനാലാണ് കർക്കിടകത്തിലെ തിരുവോണത്തിനെ പിള്ളേരോണം എന്ന് വിളിക്കുന്നത്. ആവണി അവിട്ടം എന്നും പിള്ളേരോണം അറിയപ്പെടുന്നു. ബ്രാഹ്‌മണർ ഈ ദിവസ മാണ് ആചാര വിധിപ്രകാരം പൂണൂൽ മാറ്റുന്നത്.
പഴയ കാലത്ത് ഓണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുന്ന ദിനമായിരുന്നു ഇത്. ഗ്രാമപ്രദേശങ്ങളിൽ പിള്ളേരോണം മുതൽ പൂക്കളം ഒരുക്കിയിരുന്നു. പണ്ട് ഗ്രാമപ്രദേശങ്ങളിൽ ഓണത്തിന് വളരെ മുൻപേ ഓണത്തിന്റെ വരവറിയിച്ച് പാണനും കുടുംബവും കർക്കിടമാസത്തിലെ അവസാനനാളുകളിൽ രാത്രി പഞ്ഞംപാടാൻ വരുമായിരുന്നു. അവർക്ക് ധാന്യങ്ങൾ, പച്ചക്കറികൾ, നാളികേരം എന്നിവ സമ്മാനമായി നൽകാറുണ്ടായിരുന്നു. പിന്നീട് തിരുവോണത്തിന് ശേഷമുള്ള നാളുകളിൽ ഒരിക്കൽകൂടി അവർ പകൽ സമയത്ത് പാടാൻ വരും. അപ്പോൾ അവർക്ക് പണവും, ധാന്യങ്ങൾ, പുതുവസ്ത്രങ്ങൾ എന്നിവയും സമ്മാനമായി നൽകുമായിരുന്നു.
അതുപോലെ ഇല്ലംനിറ വല്ലംനിറ എന്ന ചൊല്ല് അർത്ഥവത്കരിക്കുകയാണ് ചിങ്ങമാസത്തിലെ ഉത്സവങ്ങൾ. ഇക്കാലയളവിൽ പ്രകൃതിയുടെ ഔദാര്യവും സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന രണ്ടുവാക്കുകളാണ് ‘നിറ’യും ‘പൊലി’യും.
കൂനകൂട്ടിയിട്ടുള്ള മൂടയിൽ ‘നെല്ലുപെരുകണേ’ എന്ന പ്രാർത്ഥനയാണ് ‘മൂടപ്പൊലി’ എന്ന പ്രയോഗത്തിന് പിന്നിൽ. കൊയ്‌ത്ത് തുടങ്ങി ആദ്യം ചെത്തിയെടുക്കുന്ന കറ്റ ക്ഷേത്രത്തിൽ വഴിപാടായി നൽകും. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷിക പ്രവർത്തനത്തിനിടയിൽ ഒരേ പ്രാർത്ഥനയാണുള്ളത്.
‘ഇല്ലംനിറ’ (വീടു നിറയട്ടെ),
‘വല്ലംനിറ’ (കുട്ട നിറയട്ടെ),
‘കൊല്ലംനിറ’ (വർഷം മുഴുവന് നിറയട്ടെ),
‘പത്തായംനിറ'( പത്തായം നിറയട്ടെ),
‘നാടുപൊലി’ ( നാട് മുഴുവൻ പൊലിയട്ടെ),
പൊലിയോപൊലി'( എല്ലായിടവും പൊലിയട്ടെ) എന്നിങ്ങനെ പോകുന്നു അവരുടെ പ്രാർത്ഥന. പൊന്നിൻചിങ്ങത്തെ വരവേൽക്കാനായിട്ടാണ് നിറപുത്തരി ആഘോഷങ്ങൾ പണ്ടു കാലത്ത് നടത്തിയിരുന്നത്.
എന്തായാലും അത്തപ്പൂക്കളവും പുത്തനടുപ്പും ഊഞ്ഞാലുമൊന്നും ഇല്ലെങ്കിലും സദ്യയ്‌ക്കു മാത്രം മാറ്റമില്ല. പഴയ കാലത്ത് വറുതികർക്കിടകത്തിലെ തോരാതെ പെയ്യുന്ന മഴയിൽ പിള്ളേരോണത്തിനായി കുഞ്ഞുങ്ങൾ കാത്തിരുന്നത് സദ്യയുടെ രുചിയോർത്ത് തന്നെയാണ്. എന്നാൽ ഇന്ന് തിരുവോണം എന്നത് പോലും നമ്മുടെ കുട്ടികൾക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് പലർക്കും അറിയില്ല എന്നുള്ളതും വാസ്തവമാണ്.
ഇന്നത്തെക്കാലത്ത്, ഒരു വഴിപാട് മാത്രമായി മാറിയിരിക്കുകയാണ് പിള്ളേരോണം. പുതുതലമുറയിൽപ്പെട്ടവർക്ക് അന്യമായിപ്പോകുകയാണ് ഇത്തരം ഗൃഹാതുരത്വം തുളുമ്പുന്ന ആഘോഷങ്ങളും ചടങ്ങുകളും.















