ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം സ്വദേശി മുഹമ്മദ് ഇദ്രിസ്(25) ആണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ 12 പേരെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ ജമേഷ മുബിന്റെ ഉറ്റ സുഹൃത്താണ് മുഹമ്മദ് ഇദ്രിസെന്ന് തെളിഞ്ഞിട്ടുണ്ട്. ഗൂഢാലോചനയിൽ ഇദ്രിസിന് പങ്കുണ്ടെന്ന് വ്യക്തമായതായി എൻഐഎ പറഞ്ഞു.
ജമേഷ മുഹമ്മദിന്റെ ഫോൺ കോൾ രേഖകൾ പരിശോധിച്ചും നേരത്തെ അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്തുമാണ് അന്വേഷണം മുഹമ്മദ് ഇദ്രിസിലേക്ക് എത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇദ്രിസിനെ ചോദ്യം ചെയ്യുന്നതിനായി എൻഐഎ വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഇയാളെ പൂനമല്ലിയിലെ കോടതിയിൽ ഹാജരാക്കും.
ഏപ്രിലിലും ജൂണിലുമായി 11 പേർക്കെതിരെ രണ്ട് വ്യത്യസ്ത കുറ്റപത്രം എൻഐഎ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. 2022 ഒക്ടോബർ 23-ന് ദീപാവലിയുടെ തലേന്ന് കോയമ്പത്തൂർ സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലാണ് കാർ ബോംബ് സ്‌ഫോടനം ഉണ്ടായത്. 2019-ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ദിനത്തിലെ ബോംബ് സ്‌ഫോടനത്തിന്റെ മാതൃകയിൽ കോയമ്പത്തൂരിലെ ആരാധാലയങ്ങൾ കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർ നടപടികൾ നടന്നുവരികയാണെന്ന് എൻഐഎ അറിയിച്ചു.
Comments