തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകാനാണ് തീരുമാനം. അവശേഷിക്കുന്ന തുക പിന്നീട് സർക്കാർ കുടുംബത്തിന് കെെമാറും.
അതേസമയം അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടൻ സുരേഷ് ഗോപി എത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് മന്ത്രിമാർ ആരും തന്നെ എത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഏറെ വിമർശനങ്ങൾക്ക് ശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അടക്കമുള്ളവർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
നടന്മാരായ ഉണ്ണി മുകുന്ദൻ, ഹരീഷ് പേരാടി, വിവേക് ഗോപൻ, അഖിൽ മാരാർ, കൃഷ്ണകുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ മാത്രമാണ് സംഭവത്തിൽ പ്രതികരണവുമായെത്തിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതിനിധികളോ മന്ത്രിമാരോ വിലാപയാത്രയിൽ പങ്കെടുക്കാതിരുന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Comments