കോട്ടയം: ഭഗവാൻ ഗണപതിയെ സംബന്ധിച്ച് സ്പീക്കറുടെ പ്രതികരണത്തിൽ അതൃപതി അറിയിച്ച് എൻഎസ്എസ് രംഗത്ത്. വിഷയത്തിൽ സ്പീക്കർ നൽകിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കർ നടത്തിയ പ്രതികരണം വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരാമാകുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭഗവാൻ ഗണപതി മിത്താണെന്നുള്ള പ്രസ്താവനയിൽ സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നടത്തിയ പ്രതികരണത്തിൽ ഷംസീർ മാപ്പ് രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല തന്റെ വാദത്തെ ഊട്ടിയുറപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് എൻഎസ്എസ് രംഗത്ത് വന്നത്.
ഷംസീറിനെ പിന്തുണയ്ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനും രംഗത്ത് വന്നിരുന്നു. വിഷയത്തിൽ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശ്യക്കുന്നില്ലെന്നും ഇതിൽ തിരുത്തേണ്ട കാര്യമില്ലെന്നും ഷംസീർ പറഞ്ഞത് ശരിയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നൽ ഇതിനെ സെക്രട്ടിയുടെ അഭിപ്രായമായാണ് വിശ്വാസികൾ കാണുന്നതെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടാണ് വിശ്വാസി സമൂഹത്തിന് അറിയേണ്ടതെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. സർക്കാരിനും സിപിഎമ്മിന്റെ നിലപാടാണെങ്കിൽ പ്രശ്‌നപരിഹരത്തിനായി മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും എൻഎസ്എസ് പറഞ്ഞു.
സയന്റിഫിക്ക് ടെമ്പർ വളർത്താനാണ് താൻ ഗണപതിയുടെ കഥ ഉദാഹരിച്ചതെന്നായിരുന്നു സ്പീക്കറുടെ വാദം. എന്നാൽ മറ്റു മതങ്ങളിൽ നിന്നുള്ളവയെ മാറ്റി നിർത്തി ഹൈന്ദവ ദേവതകളെ മാത്രം മിത്തായി കാണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്പീക്കർ ഇതിന് വിശദീകരണം നൽകുകയായിരുന്നു. എന്നാൽ തന്റെ വാദങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു ഇന്ന് ഷംസീർ നടത്തിയ പ്രസ്താവന.
Comments