തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ നിലപാടിലുറച്ച് എൻഎസ്എസ്. സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും മന്ത്രി എ.കെ ബാലന്റെയും സ്പീക്കർ എ.എൻ ഷംസീറിന്റെയും മറുപടികൾക്ക് എൻഎസ്എസ് നിലപാടിൽ ഇളക്കം തട്ടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. ഹിന്ദുവിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞേ തീരൂവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എൻഎസ്എസ്. ഷംസീറിന്റെ ന്യായവാദങ്ങൾ ഉരുണ്ട് കളിയാണെന്നാണ് എൻഎസ്എസിന്റെ വിമർശനം. ഹൈന്ദവ ജനതയുടെ മനസിനേറ്റ മുറിവുണക്കാൻ പ്രാപ്തമായ വാക്കുകളല്ല ഷംസീറിന്റെ മറുപടിയിൽ നിന്നും ലഭിച്ചതെന്നാണ് സംഘടനയുടെ വീക്ഷണം. വിഷയത്തിൽ പാർട്ടി സെക്രട്ടറി നൽകിയ വിശദീകരണമോ ന്യായീകരണോ എൻഎസ്എസ് പരിഗണിക്കുന്നുമില്ല. ഇനി വിഷയത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന നിലപാടെന്തെന്നും നടപടിയെന്തെന്നുമാണ് സംഘടന ഉറ്റുനോക്കുന്നത്.
സർക്കാരിന്റെ മറുപടിക്കനുസൃതമായിട്ടായിരിക്കും പെരുന്നയിലെ നീക്കങ്ങളെന്നാണ് വിവരം. വിഷയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഇന്നലെ നടന്ന വിശ്വാസസംരക്ഷണ ദിനാചരണത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരനായർ വ്യക്തമാക്കിയിരുന്നു. ഹൈന്ദവ ആക്ഷേപം തുടർന്നാൽ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുകുമാരൻ നായർ നൽകി കഴിഞ്ഞു. സർക്കാർ നിലപാടിനനുസൃതമായി ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഹൈന്ദവ സംഘടനകൾക്കൊപ്പം നിന്ന് തന്നെ പോരാടും. നിയമസഭാ സമ്മേളനം അടക്കം ചേരാനിക്കെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാട്.
അതേസമയം എൻഎസ്എസിന്റെ നേതൃത്വത്തിൽ പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നാമജപയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് നടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധ യാത്രയുടെ ഭാഗമായത്.
Comments