തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ നിലപാട് കടുപ്പിച്ച് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പരിഗണിക്കും. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ ഹജരാക്കാനാണ് നിർദ്ദേശം. എല്ലാ ഫയലുകളും ഹാജരാകണമെന്നും അഡീഷണൽ സെക്രട്ടറി പദവി കുറയാത്ത ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശം.
സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുമ്പോഴാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സർക്കാരിന് നേരെ നിലപാട് കടുപ്പിക്കുന്നത്. നിയമനകാര്യത്തിലെ എല്ലാ ഫയലുകളും രേഖകളും ഇന്ന് കോടതിയിൽ ഹാജരാക്കണമെന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം. ഇക്കാര്യത്തിൽ ട്രൈബ്യൂണലിനെ സഹായിക്കാൻ അഡീഷണൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പി എസ് സി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ വ്യക്തമാക്കിയെങ്കിലും സർക്കാർ റിവ്യു പെറ്റീഷൻ നൽകുകയാണ് ചെയ്തത്. അനധികൃത ഇടപെടൽ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുമ്പോൾ ട്രിബ്യൂണൽ നിലപാട് നിർണ്ണായകമാണ്. പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആർ ബിന്ദുവിന്റെ വിശദീകരണം. പ്രിൻസിപ്പൽ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാർ.
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് സർക്കാർ ഊരാകുടുക്കിലായത്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.
ജനുവരി 11 ന് പ്രസിദ്ധീകരിച്ച 43 പേരുടെ പട്ടികയിൽ നിന്നും മാത്രമേ നിയമനം നടത്താവൂ എന്ന് കഴിഞ്ഞ 24ന് സർക്കാരിന് വീണ്ടും ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു. തങ്ങൾക്ക് പ്രിൻസിപ്പൽ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടികയിലുള്ള ഏഴ് പേരാണ് അഭിഭാഷകൻ മുഖേന ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്. ട്രൈബ്യൂണലിന്റെ രണ്ട് ഇടക്കാല വിധികളും സർക്കാർ അനുസരിക്കാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും വകുപ്പ് പ്രമോഷൻ കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സും ഇതുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെ പകർപ്പും ഉൾപ്പെടെ ഹാജരാക്കി അവർ ഫയൽചെയ്ത എക്സിക്യൂഷൻ പെറ്റീഷൻ പരിഗണിക്കവെയാണ് എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ട്രൈബ്യൂണൽ അടിയന്തിര ഉത്തരവിട്ടത്.
Comments