തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ഷെറിൻ എസ് തോമസാണ് അറസ്റ്റിലായത്. വൈക്കം പോലീസാണ് ഇയാളെ പിടികൂടിയത്. ആന്ധ്ര ബാങ്ക് അടുത്തിടെ യൂണിയൻ ബാങ്കുമായി ലയിച്ചതിന് ശേഷം ഈ ബാങ്കിൽ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പ്രതി സമീപിച്ചു. ആന്ധ്രാ ബാങ്കിൽ ഉണ്ടായിരുന്നപ്പോഴുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്ത് നൽകാമെന്ന് വീട്ടമ്മയെ ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ പോളിസിയ്‌ക്ക് ഒരു വർഷം 32,664 രൂപ പ്രീമിയം തുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്.
പണം നൽകിയതിന് ശേഷവും ഇൻഷുറൻസ് തുക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ ഇയാളെ വിളിച്ചു. എന്നാൽ കാലാവധി കഴിഞ്ഞ പോളിസി നമ്പറിൽ വീട്ടമ്മയുടെ പേര് വ്യാജമായി ചേർത്ത് നൽകുകയായിരുന്നു പ്രതി ചെയ്തത്. സംഭവത്തിൽ സംശയം തോന്നിയ വീട്ടമ്മ ബാങ്കിനെ സമീപിച്ചതോടെയാണ് വ്യാജ രേഖയാണെന്ന് പ്രതി നൽകിയിരിക്കുന്നതെന്ന കാര്യം തിരിച്ചറിയുന്നത്. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധനക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ ഇയാൾ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments