രണ്ടാം കൈലാസമെന്നുപുകഴ്‌പെറ്റ തൃച്ചെങ്ങന്നൂർ മഹാദേവർക്ഷേത്രം ശിവപുരാണമുൾപ്പെടെ പല പുരാണ ഇതിഹാസഗ്രന്ഥങ്ങളിലും “ശോണാദ്രി” എന്ന നാമത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ദക്ഷയാഗത്തിൽ ക്ഷണിക്കപ്പെടാതെ പങ്കെടുക്കുവാൻ പോയ, ശിവപത്നിയായ സതീദേവി, പിതാവായ ദക്ഷന്റെയും അനുചരൻമാരുടെയും ആക്ഷേപങ്ങൾ കേട്ട്, ഈ അപമാനവും പേറി തിരികെ കൈലാസത്തിലേക്ക് എങ്ങനെമടങ്ങും എന്ന ചിന്തയാൽ ദുഖിതയായി, ദക്ഷനാൽ പ്രാപ്തമായ സ്വന്തംശരീരം ത്യജിക്കുവാൻ തീരുമാനിച്ചു.
യാഗശാലയിലുണ്ടായിരുന്ന തന്റെഭക്തർക്കു വേണ്ടഅനുഗ്രഹങ്ങൾ നൽകി ദേവി സ്വസ്തികാസനത്തിൽ ഉപവിഷ്ടയായി, “അടുത്തജന്മത്തിലും ശ്രീമഹാദേവന്റെ പത്നിയായിത്തീരണമെന്ന പ്രാർത്ഥനയോടെ, സ്വന്തംശരീരത്തിലടങ്ങിയ പഞ്ചഭൂതങ്ങളിൽ, -അഗ്നിയെ പ്രോജ്ജ്വലിപ്പിച്ച് ആ ശരീരത്തെ ത്യജിച്ച് ആദിപാരാശക്തിയിൽ ലയിച്ചു.(ദേവി യാഗാഗ്നിയിൽ ചാടി ജീവൻ വെടിഞ്ഞു എന്ന് തെറ്റായി പലരും മനസ്സിലാക്കി വെച്ചിരിക്കുന്നു. യാഗാഗ്നിയല്ല “യോഗ അഗ്നി”യാണ് ശരി.ശ്രീ മഹാഭാഗവതത്തിലും ഇത് വ്യക്തമായി രചിക്കപ്പെട്ടിട്ടുണ്ട്.)പിന്നീടുള്ള കഥകൾ ഏവർക്കുമറിവുള്ളതാണല്ലോ. വീരഭദ്രനും ഭദ്രകാളിയും ചേർന്ന് ദക്ഷനെ വധിച്ചതും, യാഗം തുടരേണ്ടിയിരുന്നതിനാൽ ഒരു ആടിന്റെ ശിരസ്സറുത്തെടുത്തുദക്ഷന് ശിരസ്സാക്കിയതും. തുടർന്ന് യാഗം പൂർത്തിയാക്കിയതും ശ്രീമഹാഭാഗവതത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
ദേവിയുടെ, ജീവൻവേർപെട്ട ആ ശരീരവും ചുമലിലേന്തി മഹാദേവൻ പ്രയാണംതുടങ്ങി.പ്രപഞ്ച കർത്തവ്യങ്ങൾക്കായി മഹാദേവനെ തിരികെകൊണ്ടുവരുന്നതിനായി ശ്രീ മഹാവിഷ്ണു സുദർശനചക്രത്താൽ സതീദേവിയുടെ ജഡത്തെ 51 കഷ്ണങ്ങളാക്കി ചിതറിച്ചു.
ഭൂമിയുടെ പല ഭാഗങ്ങളിലേക്ക് ഇവ ചിതറിവീണസ്ഥലങ്ങളാണ് 51 ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേവിയുടെ അരക്കെട്ട്(യോനീഭാഗം) പതിച്ചസ്ഥലമാണ് ആസ്സാമിലെ ഗോഹട്ടിയിലുള്ള കാമാഖ്യ ക്ഷേത്രം. അവിടെ വർഷത്തിലൊരിക്കൽ ദേവിയുടെ യോനീശിലയിൽ നിന്നും, ചെങ്ങന്നൂരമ്പലത്തിലെപ്പോലെ ദേവി ഋതുവാകുന്നു.( ചെങ്ങന്നൂരമ്മ വർഷത്തിൽ പലതവണ ഋതുവാകുന്നു തൃപ്പൂത്ത് എന്ന് പ്രസിദ്ധമായ ഈ അത്ഭുതം അടുത്ത ഭാഗങ്ങളിൽ വിവരണം ചെയ്യാം.)
ആസ്സാമിൽ അത് “അംബുവാസി”എന്ന പേരിൽ വലിയ ഉത്സവമാണ്.
താരകാസുരൻ പ്രപഞ്ചത്തിൽ വിനാശങ്ങൾ ചെയ്തുവരും കാലം. ശിവ പുത്രന് മാത്രമേ താരകനെ വധിക്കുവാനാകൂ എന്ന് വരസിദ്ധിയുള്ളതിനാൽ ശിവ, ശക്തി സംഗമം പ്രപഞ്ചത്തിന് അനിവാര്യമായിരുന്നു.ദേവി പിന്നീട് ഹിമാവാന്റെ പുത്രിയായി അവതരിച്ച് ധ്യാനത്തിൽ മുഴുകിയിരുന്ന ഭഗവാനെ നിത്യവും പോയി പൂജചെയ്ത് അഖില ദേവഗണങ്ങളുടെയും സഹായത്തോടെ ഭഗവാനെ ഉണർത്തി.
ധ്യാനഭംഗംവരുത്തിയ കാമനെ ഭഗവാൻ ഭസ്മമാക്കി പിന്നീട് മോക്ഷവും നൽകി പാർവ്വതീ പരിണയത്തിന് തയ്യാറായി.
ദേവാദിദേവന്റെ വിവാഹം ദർശിക്കുന്നതിനായി ദേവഗണങ്ങളും യക്ഷഗന്ധർവ്വ കിന്നരസമൂഹവും ഋഷികളും അളകാപുരിയിലേക്ക് പുറപ്പെട്ടു.ഇവരുടെയെല്ലാം ഭാരം ഒത്തുചേരുമ്പോൾ ഭൂമി വടക്കുദിശയിലേക്ക് ചരിഞ്ഞ് സംതുലത നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ഭഗവാൻ, അഗസ്ത്യ ഋഷിയോട്, തെക്കുദിശയിലേക്ക് പോയി അവിടെ ശോണാദ്രികൾ (ചുവപ്പുനിറമുള്ള കുന്നുകൾ-ചെo കുന്നൂര്..എന്ന നാമം പിന്നീട് ചെങ്ങന്നൂർ ആയി പരിണമിച്ചു. ) കാണുന്ന സ്ഥലത്തുപോയി നിന്ന് ഭൂമിയുടെ സംതുലത നിലനിർത്തുവാനായി അറിയിച്ചു. ഭാഗവാന്റെയും ദേവിയുടെയും വിവാഹം തനിക്കും കാണുവാൻ യോഗമുണ്ടാവണം എന്ന അഗസ്ത്യരുടെ ആവശ്യത്തെ മാനിച്ച്, വിവാഹം ദിവ്യദൃഷ്ടിയാൽ കാണുവാനുള്ള അനുഗ്രഹവും നൽകി.
എന്നാലും വിവാഹത്തിനുശേഷം, ആദ്യം ഭഗവാൻപാർവ്വതീസമേതനായി ശോണാദ്രിയിലെത്തി ദർശനം നൽകി അനുഗ്രഹിക്കണമെന്ന അഗസ്ത്യമുനിയുടെ ആവശ്യവും അംഗീകരിച്ച് അദ്ദേഹത്തെ തെക്കുദിക്കിലേക്ക് നിയോഗിച്ചു.അങ്ങനെ ശോണാദ്രി യിലെത്തിയ മുനി (ചില ഗ്രന്ഥങ്ങളിൽ ഷോണാചലംഎന്നും കാണുന്നു).അഗസ്ത്യർ ഇവിടെ നിത്യ ഹോമാദി കർമ്മങ്ങൾ ചെയ്തുവാണു. പിന്നീട് അഗസ്ത്യമുനിയുടെ ഹോമകുണ്ഡം ഉൾപ്പെട്ട സ്ഥലം ക്ഷേത്രക്കുളമായി മാറി. അഗസ്ത്യകുണ്ഡംഎന്നറിയപ്പെടുന്ന ഈ കുളത്തിനടിയിൽ കുളം നവീകരണകർമ്മങ്ങൾ ചെയ്തപ്പോൾ കണ്ട ഹോമകുണ്ഡത്തിന്റെ ശിലകൾ, അഗസ്ത്യരുടേത് എന്നാണ് അനുമാനം.
വരസിദ്ധിയാൽ ഉമാമഹേശ്വര തിരുമാംഗല്യവും കണ്ട അഗസ്ത്യർക്ക് ഭഗവാനും ഭഗവതിയും ഇവിടെയെത്തി ദർശനം നൽകിയനുഗ്രഹിക്കുകയും മുനിയുടെഅഭീഷ്ടപ്രകാരം കുറെനാൾ ഇവിടെ വസിക്കുകയും ചെയ്തു.വിവാഹശേഷം ദേവനും ദേവിയും ആദ്യമായി എത്തിയ സ്ഥലം പിന്നീട് രണ്ടാം കൈലാസം എന്ന് പ്രശസ്തമായി. ഉമാമഹേശ്വര സങ്കല്പത്തിലുള്ള സ്വയംഭൂവായ ശിവലിംഗമാണ് കിഴക്കേ ശ്രീകോവിലിൽ ഉള്ളത്. പടിഞ്ഞാറെ നടയിൽ ദേവി സാക്ഷാൽ ലളിതാംബികയായി വാണരുളുന്നു.
ക്ഷേത്രത്തിന് പലവുരു നവീകരണങ്ങളും മറ്റും ചെയ്യപ്പെട്ടിട്ടുണ്ട് എന്നാലും ഏകദേശം അയ്യായിരം വർഷത്തിൽപരം പഴക്കമുള്ള ക്ഷേത്രമാണിത്.ചേര, ചോള, പാണ്ഡ്യ രാജാക്കൻമാർ പല നൂറ്റാണ്ടുകൾ മാറി മാറി ഭരണം നടത്തിയിരുന്നതാണ് ഈ പ്രദേശം.ആ കാലയളവിൽ അഗ്നിബാധയിൽ പെട്ട് ക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടായി. പിന്നീട് ചേരൻ ചെങ്കുട്ടവൻ എന്ന രാജാവാണ് പുനർനിർമ്മാണം നടത്തിച്ചത്. ആയതിലേക്ക് അഗ്നിയിൽ നശിക്കാത്ത ശിലയിൽ ക്ഷേത്രം നിർമ്മിക്കുവാനായി രാജാവ്, തന്റെ ഭരണ പ്രവിശ്യയിൽ പെട്ട തഞ്ചാവൂരിൽ നിന്നും ദേവ ശില്പികളെ ഇവിടേക്ക് കൊണ്ടുവന്നാണ് പുനർ നിർമ്മാണം നടത്തിയത്. (അന്ന് കേരളം എന്ന നാമം ഇല്ല. ഇപ്പോൾ ഉള്ള കേരളം തമിഴ് രാജാക്കൻമാർ ഭരിച്ചിരുന്നു.)
മുരുകൻ ആചാരി ചെങ്ങന്നൂർ,
സപര്യ, കൗസ്തുഭം എന്നിങ്ങനെ 2 ചെറുകഥാ സമാഹാരങ്ങളുംചെങ്ങന്നൂർ ക്ഷേത്ര ഐതീഹങ്ങളും ചരിത്രവും ഉൾപ്പെടുത്തി തൃചെങ്ങന്നൂർ എന്ന പുസ്തകം അതിന് തമിഴ് പരിഭാഷ തിരു ചെങ്ങന്നൂർ തിരുകോവിൽ എന്ന പുസ്തകവും Notion press ൽ പ്രസിദ്ധീകരിച്ചു. ബുക്കുകൾ ഓൺ ലൈനിൽ ലഭ്യമാണ്. മത പാഠശാലകളിൽ പഠിപ്പിക്കുവാൻ പോകാറുണ്ട്.
ഫോൺ ; 8129527053 .
……















