ഷില്ലോങ്: ഇംഗ്ലീഷ് സംസാരിക്കാത്തതിന് ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചെരുപ്പ് മാലയണിയിച്ചതായി പരാതി. മേഘാലയിലെ സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററുടേയും മറ്റ് അദ്ധ്യാപകരുടേയും സഹപാഠികളുടേയും മുന്നിൽ വെച്ചാണ് അദ്ധ്യാപിക കുട്ടിയുടെ കഴുത്തിൽ അഴുക്ക് നിറഞ്ഞ ചെരിപ്പുമാല അണിയിച്ചത്. അദ്ധ്യാപികയുടെ അധിക്ഷേപത്തിൽ മനം നൊന്ത കുട്ടി വീട്ടിൽ വന്ന് മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.
ശിക്ഷിക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ പേര് പ്രധാന അദ്ധ്യാപകൻ അസംബ്ലിയിൽ പ്രഖ്യാപിക്കുകയും തുടർന്ന് ചെരിപ്പ് മാലയിട്ട് നടത്തിപ്പിക്കുകയുമാണ് പതിവെന്ന് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. ശിക്ഷാ രീതി ഒന്നിടവിട്ട ദിവസങ്ങളിൽ നടപ്പിലാക്കാറുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വേസ്റ്റിൽ നിന്നെടുത്ത ചെരുപ്പുകളാണ് മാലയാക്കുന്നത്. ചവറ്റുകുട്ടകൾ നക്കിപ്പിക്കുക, ശാരീരികമായി വേദനിപ്പിക്കുക, തുടങ്ങി നിരവധി മനുഷ്യത്വരഹിതമായ ശിക്ഷകളാണ് ഈ സ്കൂളിൽ നടക്കുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.
മനുഷ്യത്വ രഹിതമായ ശിക്ഷാ നടപടികളിൽ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണെമന്നും ഇത്തരത്തില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്ക് നീതി നടപ്പിലാക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവം വിവാദമായതോടുകൂടി ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറോടും വിദ്യാഭ്യാസ വകുപ്പിനോടും സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Comments