സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് സിപിഎം നേതാവ് കെ.കെ ഷൈലജ. ഗണപതി മിത്താണെന്ന് പറഞ്ഞതിൽ ദൈവനിന്ദ ഇല്ലെന്നാണ് കെ.കെ ഷൈലജയുടെ ന്യായീകരണം. വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ് ഇന്ത്യ. ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർ അവകാശം ആരും അവകാശപ്പെടേണ്ട എന്നും സിപിഎം നേതാവ് പറയുന്നു.
‘വിശ്വാസത്തെ വർഗീയവൽക്കരിക്കുന്നത് തിരിച്ചറിയുക. സംഘപരിവാറിന്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും. ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ്. വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ്. ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല. മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല. ഇന്ത്യ വിശ്വാസികൾക്കും ദൈവ വിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ്’.
‘ദൈവ വിശ്വാസത്തിന്റെ അട്ടിപ്പേർ അവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്‌ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യ ദ്രോഹത്തിന്റെയും വിത്തുകളാണ്. മനുഷ്യക്കുരുതി കേരളത്തിലും കൊണ്ടുവരാനുള്ള ദുരാഗ്രഹമാണ് മിത്ത് എന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ നിർദോഷമായ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്ത് സംഘപരിവാരുകാർ നടത്തുന്ന ആക്രോശം. ശ്രീനാരായണ ഗുരുവിന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ഭക്തി അനുകരിക്കാനാണ് യഥാർത്ഥ വിശ്വാസികൾ ശ്രമിക്കേണ്ടത്’- കെ.കെ ഷൈലജ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments