തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞതോടെ സ്പീക്കർ ഇനി തിരുത്തുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്റെ പുതിയ വാദം മനസിലാക്കി സ്പീക്കർ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു എംവി ഗോവിന്ദൻ ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
പാർട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കർക്ക് തിരുത്താതിരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗണപതി മിത്താണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതാണ്. ഇപ്പോൾ ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം നേരെ മലക്കം മറിഞ്ഞിരിക്കുകയാണ്. വിശ്വാസികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കി സ്പീക്കർ തന്റെ പഴയ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എല്ലാവരും വിശ്വസിക്കുന്ന ആരാധിക്കുന്ന ഗണപതിയെ അധിക്ഷേപിച്ചപ്പോഴാണ് എല്ലാവരും അതിൽ പ്രതിഷേധം രേഖപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമർശത്തെ പിന്തുണയ്‌ക്കുകയും അതാവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം ഇതരമതവിശ്വാസങ്ങൾ മിത്തല്ലെന്ന തരത്തിൽ പാർട്ടി സെക്രട്ടറി പ്രസ്താവന നടത്തിയതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. തുടർന്ന് ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ശബരിമല വിഷയത്തിൽ കൈപ്പൊള്ളിയപ്പോൾ നിലപാട് തിരുത്തിയത് പോലെ, വിമർശനങ്ങൾ കടുക്കുന്നത് പന്തിയല്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ എംവി ഗോവിന്ദൻ നിലപാട് തിരുത്തിയത്. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നാണ് ഏറ്റവും പുതിയതായി ഗോവിന്ദൻ പറഞ്ഞത്. ഗണപതിയും അള്ളാഹുവും മിത്താണെന്ന് പറയാൻ എനിക്ക് എന്താണ് കാര്യം? അങ്ങനെ പറഞ്ഞിട്ടേയില്ല. കാര്യങ്ങളെ വളച്ചൊടിച്ചതാണ്. നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കുവെന്നായിരുന്നു അദ്ദേഹത്തിന്റെ പാരമർശം.
Comments