ന്യൂഡൽഹി: 20 മാസത്തിലേറെയായി ജർമ്മനിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുഞ്ഞ് അരിഹ ഷായെ ഇന്ത്യയിലെത്തിക്കാൻ സമ്മർദ്ദം ശക്തമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിച്ചുവരുത്തിയാണ് കേന്ദ്രസർക്കാർ കുഞ്ഞിനെ ഉടൻ മാതാപിതാക്കൾക്ക് കൈമാറണെമെന്ന ആവശ്യം ഉന്നയിച്ചത്. അംബാസഡർ ഫിലിപ്പ് അക്കർമനെ വിളിപ്പിച്ചതായും അരിഹയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹത്തോട് വ്യക്തമാക്കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യൻ പൗര ആയി വളരുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായും അരിന്ദം ഭാഗ്ചി വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുഞ്ഞിനെ കുറിച്ചുള്ള ആശങ്ക ജർമ്മൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്കിനെ അറിയിച്ചിരുന്നു.
ഏഴ് മാസം മുതല്‍ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിൽ കഴിയുകയാണ് അരിഹാ ഷാ. ഏഴ് മാസം പ്രായമുള്ളപ്പോൾ ആകസ്മികമായി പരിക്കേറ്റതിനെത്തുടർന്നാണ് അരിഹ ഷാ എന്ന ഇന്ത്യൻ പെൺകുഞ്ഞിനെ ജർമ്മനിയിലെ യുവജനക്ഷേമ ഓഫീസിന്റെ കസ്റ്റഡിയിൽ വിടുന്നത്. 2021 സെപ്റ്റംബറിലാണ് സംഭവം. ബെർലിനിൽ താമസമാക്കിയിരുന്ന ഗുജറാത്തി സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭവേഷ് ഷാ- ധാര ദമ്പതികളുടെ കുഞ്ഞാണ് അരിഹ. കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരുക്കിനെ ചൊല്ലിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽനിന്ന് പിരിച്ചത്.
കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ ജര്‍മന്‍ അധികാരികള്‍ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. കുട്ടി അവളുടെ ഭാഷാപരവും മതപരവും സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടിൽ വളരേണ്ടത് പ്രധാനമാമെന്ന വാദം ഉയർത്തിയാണ് കേന്ദ്രസർക്കാർ സമ്മർദ്ധം ശക്തമാക്കുന്നത്.
Comments