തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അത്യപൂർവ്വ സാമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടി ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ എ എൻ ഷംസീർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് അദ്ദേഹം ഉത്തമ ഉദാഹരണമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ പറഞ്ഞു.
ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുരിശിലേറ്റിയ ശേഷം ക്രൂശിച്ചവർ തന്നെ അദ്ദേഹം നീതിമാനാണെന്ന് പറഞ്ഞെന്നും വിഡി സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പിടം കെ പി മോഹനന് നൽകി. എൽജെഡി കക്ഷി നേതാവ് എന്ന നിലയിലാണ് കെ പി മോഹനൻ ഒരു നിര മുന്നിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയ്‌ക്ക് അനുശോചനങ്ങൾ രേഖപ്പെടുത്തി സഭ ഇന്ന് പിരിഞ്ഞു.
Comments