കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി ഗുരുതരമാകുകയായിരുന്നു. സംവിധായകനെ കാണാനായി സിനിമാ മേഖലയിലെ സഹപ്രവർത്തകർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി. മലയാള സിനിമാ മേഖലയും സിനിമാ പ്രേമികളും തങ്ങളുടെ പ്രിയ സംവിധായകൻ ആരോഗ്യവാനായി തിരിച്ചു വരാൻ വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.
തീവ്രപരിചരണ വിഭാഗത്തിലായതുകൊണ്ട് സിദ്ദിഖിനെ കാണാൻ സാധിച്ചില്ലെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശുപത്രി മാനേജറുമായി സംസാരിച്ചുവെന്നും ആശുപത്രിയിലെത്തിയ സംവിധായകൻ മേജർ രവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് സിദ്ദിഖ് കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതാണ് ആരോഗ്യം തീരെ മോശമാകാൻ കാരണം’.
‘കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാർത്ഥിക്കാമെന്നേ പറയാൻ പറ്റൂ’-മേജർ രവി പറഞ്ഞു.
Comments