മലയാളിയുടെ ഹാസ്യത്തിന് പുതിയഭാവം നൽകിയ പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടൻ മോഹൻലാൽ. പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു നടന്റെ പ്രതകരണം. സിദ്ദിഖിന്റെ നിരവധി ചിത്രങ്ങളിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. മോഹൻലാലിൽ നിന്നും ഹാസ്യത്തിന്റെ പുത്തൻ ഭാവം ചികഞ്ഞെടുക്കാൻ സാധിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് സിദ്ദിഖ്. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം സിദ്ദിഖിനെ അനുസ്മരിച്ചത്
കഥകളെ സിദ്ദിഖ് സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ചെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി സിദ്ദിഖ് മാറിയെന്നും അദ്ദേഹം ഓർത്തെടുത്തു. സിദ്ദിഖിന്റെ അകാലത്തിലുള്ള വിയോഗം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ദിഖിന്റെ സിനിമകൾക്ക് വേണ്ടി പ്രേക്ഷകർ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചെന്നും ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
വാക്കുകളിലും പെരുമാറ്റത്തിലും സിദ്ദിഖ് സൗമ്യത പുലർത്തി. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ തനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദിഖിനെ അനുസ്മരിച്ച് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ്:
എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്‌ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.
Comments