ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും അവരുടെ കമ്പനിക്കും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി കോടികൾ ലഭിച്ച സംഭവം സ്വതന്ത്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്‌ക്ക് മാസപ്പടിയായി ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു കമ്പനിയിൽ നിന്നു മാത്രം ഇത്രയധികം പണം വാങ്ങുന്നുണ്ടെങ്കിൽ കേരളത്തിനകത്തും പുറത്തുമായുള്ള മറ്റേതെങ്കിലും കമ്പനികളിൽ നിന്നും ആളുകളിൽ നിന്നും പണം മാസപ്പടിയായി വാങ്ങുന്നുണ്ടോ എന്നത് സ്വാഭാവികമായി ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്ന ചോദ്യമാണ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ പുറത്തു വരുന്നത്. ഇക്കാര്യത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് വിജിലൻസ് വകുപ്പിന്റെ കൂടെ ചുമതല വഹിച്ചുകൊണ്ട് സംഭവം അന്വേഷിക്കണമെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. സ്വതന്ത്രമായുള്ള അന്വേഷണമാണ് ഇതിൽ നടക്കേണ്ടത്. അതിന് മുഖ്യമന്ത്രി തയ്യാറുണ്ടോ.
മടിയിൽ കനമില്ലെങ്കിൽ ആർക്കും ഭയക്കേണ്ട ആവശ്യമില്ല. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മടിയിൽ കനമില്ലെങ്കിൽ ഇക്കാര്യത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കട്ടെ. ഏതൊക്കെ കമ്പനികളിൽ നിന്നും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ട് എന്നുള്ളത് പുറത്തു കൊണ്ടുവരാൻ അന്വേഷണം ആവശ്യമാണ്. രാജ്യത്ത് നിരവധി ഏജൻസികളുണ്ട്. ആ ഏജൻസികളെ കേസ് ഏൽപ്പിക്കണം- വി.മുരളീധരൻ പറഞ്ഞു.
Comments