തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പരിശോധന മുതൽ പല നടപടിക്രമങ്ങൾക്കുമുളള ഫീസുകൾ കുത്തനെ ഉയർത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഉയർന്ന വരുമാനം നേടാനായി ഫീസ് വർദ്ധിപ്പിച്ചതെന്ന് ഉത്തരവിലുണ്ട്.
28,750 രൂപയാണ് പുതിയ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനായുളള പരിശോധനയ്‌ക്ക് ഡിഎംഇയ്‌ക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ ഇനി മുതൽ 37500 രൂപ നൽകണം. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുളള എതിർപ്പില്ലാത്ത രേഖയ്‌ക്കുളള ഫീസ് 50000ത്തിൽ നിന്ന് 75000 ആയി.
കോളേജുകളിലെ മൂന്നിലധികം കോഴ്‌സുകൾക്ക് ഒരോ കോഴ്‌സിനും ഇനി 15000 നൽകണം. മൂന്നിലധികം കോഴ്‌സുകളുടെ സീറ്റ് വർദ്ധനയ്‌ക്കുളള എൻഒസിയ്‌ക്ക് 25000 രൂപയിൽ നിന്ന് 50000 ആക്കി.
വിദേശത്ത് ജോലിയ്‌ക്കും പഠനത്തിനും പോകുന്നവർ നൽകേണ്ട ഫീസ് ഒരുലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തി. രാജ്യത്തിനകത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് അസിസ്റ്റന്റ് പ്രൊഫസർമാരും അതിനുമുകളിലുളളവരും ഒരു ലക്ഷം രൂപ നൽകണം. 50000 രൂപയാണ് ഇതിന് മുമ്പ് ഈടാക്കിയിരുന്നത്.
Comments