തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിഷയം കോൺഗ്രസ് ഇന്നും സഭയിൽ ഉന്നയിച്ചേക്കില്ല. മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതാണ് കാരണം. ആദ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനായിരുന്നു ആലോചനയെങ്കിലും ഒടുവിൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വിവാദം ഉന്നയിച്ചാൽ തങ്ങളും പ്രതിസ്ഥാനത്ത് നിൽക്കും എന്നതിനാലാണ് വിഷയത്തിൽ പ്രതിഷേധിക്കാൻ യുഡിഎഫ് മടിക്കുന്നത്.
കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരിയിൽ ഇൻകം ടാക്‌സ നടത്തിയ പരിശോധനയിലാണ് വിവാദത്തിന് ആസ്പദമായ ഡയറി കണ്ടെത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ എന്നിവരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇവർ കൈപ്പറ്റിയ തുക ഉൾപ്പെടെ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീണ വിജയനെതിരായി പ്രതിഷേധം ശക്തമാക്കിയാൽ സ്വന്തം നേതാക്കളുടെ പേരും മാസപ്പടി വിവാദത്തിൽ ഉയർന്നുവരുമെന്നതിനാലാണ് സഭയിലും പുറത്തും വിഷയം ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് മടിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള കമ്പനിക്ക് വൻ തുകയാണ് കെഎംആർസി കൈമാറിയത്. 2017 മുതൽ തുടർച്ചയായി മൂന്ന് വർഷം എക്‌സാലോജികിന് കെഎംആർസി തുക നൽകി. വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓർക്കുന്നില്ലെന്നുമാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്ത വിവാദത്തിൽ പ്രതികരിച്ചത്. എന്നാൽ തുക കൈമാറ്റം നടന്നിട്ടുള്ളതായി ഇൻകം ടാക്‌സ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
വിവാദം കത്തിനിൽക്കെ സഭാസമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനായാണ് സതീശൻ സഭാസമ്മേളനം വെട്ടിക്കുറക്കാൻ കൂട്ടുനിന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Comments