ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന് ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ സാധ്യത ഓസ്‌ട്രേലിയ്‌ക്കെന്ന് ആർ അശ്വിൻ. ഇന്ത്യൻ ടീമിലെ സീനിയർ സ്പിന്നറായ ആർ അശ്വിൻ ഇന്ത്യ ആതിഥേയത്വം വഹിച്ച 2011ലെ ഏകദിന ലോകകപ്പിലെ അംഗമായിരുന്നു. 2011 നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പാണ് 2023 ഒക്ടോബർ – നവംബറിൽ അരങ്ങേറുന്നത് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യ ഏകദിന ലോകകപ്പ് കിരീടത്തിൽ മുത്തമിടുമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. എന്നാൽ ഈ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഓസ്ട്രേലിയയ്‌ക്കാണെന്നാണ് ആർ അശ്വിവിന്റെ അഭിപ്രായം. ‘2023 ലോകകപ്പ് നേടാൻ സാധ്യത ഇന്ത്യയാണെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇന്ത്യക്കാർക്ക് ആഗ്രഹം ഇതു കേൾക്കാനുമാണ്. എന്നാൽ, ഓസ്ട്രേലിയയാണ് 2023 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം. ഐസിസി ഇവന്റുകളിൽ ഇന്ത്യയെ വിജയിയായി പറയുന്നത് ഇതിനു മുൻപും കണ്ടിട്ടുണ്ട്. എന്നാൽ, അത് ചതിയാണ്. ഇന്ത്യൻ ടീമിന് കൂടുതൽ സമ്മർദ്ദം നൽകാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.1987 ലോകകപ്പ് നേട്ടത്തോടെ ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ ശക്തികളായി മാറി. അന്ന് തുടങ്ങിയ ആ ആധിപത്യം ലോക ക്രിക്കറ്റിൽ ഇപ്പോളും തുടരാൻ ഓസ്ട്രേലിയയ്‌ക്ക് സാധിക്കുന്നുണ്ട് ‘ ആർ. അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ച ടീമാണ് ഓസ്ട്രേലിയ. 1987 ൽ അലൻ ബോർഡറിന്റെ കീഴിലാണ് ഓസ്ട്രേലിയ ആദ്യമായി ഐസിസി ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 1999 ൽ സ്റ്റീവ് വോയുടെ ക്യാപ്റ്റൻസിയിലും 2003, 2007 ലോകകപ്പുകളിൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലും ഓസ്ട്രേലിയ ലോകകിരീടത്തിൽ മുത്തമിട്ടു. ഒരു തോൽവിപോലുമില്ലാതെയാണ് ഈ ലോകകപ്പുകളിൽ ഓസ്ട്രേലിയ വിജയിച്ചത് എന്നത് ശ്രദ്ധേയം. 2015 ൽ മൈക്കിൽ ക്ലാർക്കിന്റെ ക്യാപ്റ്റൻസിയിലും ഓസ്ട്രേലിയ ഏകദിന ലോക ചാമ്പ്യന്മാരായി. 2023 ഏകദിന ലോകകപ്പിൽ പാറ്റ് കമ്മിൻസ് ആണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ.
Comments