ആലപ്പുഴ : നാടെങ്ങും ആവേശത്തിനായൊരുക്കി ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടം ഉച്ചക്ക് 12 മണിക്ക് മത്സരം ആരംഭിക്കും. ഇത്തവണ 72 വള്ളങ്ങള്‍ ആണ് പോർക്കളത്തിൽ ഉള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
69-ാമത് നെഹ്റു ട്രോഫി വള്ളം കളിയാണ് നടക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്,സതേണ്‍ എയര്‍ കമാന്‍റിങ് ഇന്‍ ചീഫ് എന്നിവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്‌ഘാടന ചടങ്ങിനെത്തും.
ഇന്ന് (ഓഗസ്റ്റ് 12) ഉച്ചയ്‌ക്ക് 12 മണിക്കാണ് വള്ളം കളി മത്സരം ആരംഭിക്കുക.
2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത് എന്ന പ്രത്യേകത ഇക്കുറിയുണ്ട്.കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായായിരുന്നു മത്സരം. ഇത്തവണ പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വലിയ പ്രചാരണമാണ് ഇക്കുറി സർക്കാർ നടത്തിയത്.കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിച്ചിരുന്നു.ബോണസും മെയിന്‍റനന്‍സ് ഗ്രാന്‍റും 10 ശതമാനം വര്‍ധിപ്പിച്ചു എന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.
മത്സരത്തിനായിഒന്‍പത് വിഭാഗങ്ങളിലായി എഴുപത്തിരണ്ട് ( 72 ) വള്ളങ്ങളാണ് ഇക്കുറി വള്ളം കളിയില്‍ മാറ്റുരയ്‌ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ പത്തൊൻപത് (19 )വള്ളങ്ങളുണ്ട്. ചുരുളന്‍ മൂന്ന് , ഇരുട്ടുകുത്തി എ ഗ്രേഡ് നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് പതിനഞ്ച് (15 ) , ഇരുട്ടുകുത്തി സി ഗ്രേഡ് പതിമൂന്ന് , വെപ്പ് എ ഗ്രേഡ് 7, വെപ്പ് ബി ഗ്രേഡ് 4, തെക്കനോടി തറ 3, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ പതിനൊന്നു മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ഉണ്ടാകുക. ഉച്ച കഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന സമ്മേളനംനടക്കുന്നത് .അതിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.
ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ 4 ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ 3 വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്ക് വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
പുന്നമടക്കായലില്‍ വള്ളം കളി കാണാനെത്തുന്നവര്‍ക്കായി അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിന് പുറമെ വള്ളം കളി കാണുന്നതിനായി കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാസുള്ളവര്‍ക്ക് മാത്രമാണ് വള്ളം കളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്‍റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചമ്പക്കുളം മൂലം വള്ളം കളിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണ മത്സരത്തിനായി പുന്നമടക്കായലില്‍ ഏര്‍പ്പെടുത്തിയത്. രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. അനൗണ്‍സ്‌മെന്‍റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ട് മണിക്ക് ശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉണ്ട്. വള്ളം കളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സര സമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.
പുന്നമട ക്കായലില്‍ സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.കർശനമായ പരിശോധന ഉണ്ടാകും എന്നാണ് പോലീസ് അറിയിപ്പ് .
Comments