വിശാഖപട്ടണം : ജനസേന നേതാവ് പവൻ കല്യാൺ നയിക്കുന്ന വരാഹി യാത്രയുടെ മൂന്നാം ഘട്ടം ഓഗസ്റ്റ് 10 മുതൽ വിശാഖപട്ടണത്ത് ആരംഭിച്ചു ഓഗസ്റ്റ് 19 വരെയാണ് മൂന്നാം ഘട്ട പര്യടനം.ടോളിവുഡ് സൂപ്പർ താരമായ പവൻ കല്യാൺ നയിക്കുന്ന വാരാഹി യാത്രക്ക് ആന്ധ്രപ്രദേശിൽ ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യത ലഭിക്കുന്നത് ജഗൻ സർക്കാരിനെ അലോസരപ്പെടുത്തിയിട്ടുണ്ട് . ഭരണത്തിന്റെ ഓരോ കുറവുകളും എടുത്ത് പറഞ്ഞു കൊണ്ടാണ് പവൻ കല്യാൺ സംസാരിക്കുന്നത് . അദ്ദേഹത്തെ കേൾക്കുവാനായി ഓരോ യോഗങ്ങളിലും വൻ ജനക്കൂട്ടം തന്നെയുണ്ട്.
ആന്ധ്രയിലെ പ്രധാനപ്പെട്ട പരിസ്ഥിതി നശീകരണ മേഖലയായ റുഷിക്കൊണ്ട സന്ദർശിക്കാനൊരുങ്ങിയ പവൻ കല്യാണിനെ തടയാൻ വിവിധ മാർഗ്ഗങ്ങൾ തേടിയ സർക്കാർ പക്ഷെ പരാജയപ്പെട്ടു. കല്യാണിന്റെ റുഷിക്കൊണ്ട സന്ദർശനം കണക്കിലെടുത്ത് നൂറുകണക്കിന് പോലീസുകാരെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്നു. ബൈക്ക് റാലികൾ തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു , കല്യാണിന്റെ ഒപ്പം ഏഴു വാഹനങ്ങൾ മാത്രമേ അനുവദിക്കൂ എന്ന് പോലീസ് നിർദേശവും നൽകി.
മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ക്യാമ്പ് ഓഫീസ് ഉൾപ്പെടെയുള്ള റുഷിക്കൊണ്ടയിലെ അനധികൃത നിർമാണങ്ങൾ, പവൻ കല്യാൺ പരിശോധിച്ചു. ഈ സ്ഥലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടി വലിയ കുന്നു നശിപ്പിച്ച് വ്യാപകമായ പരിസ്ഥിതി നശീകരണം ഉണ്ടാക്കുന്നതായി പരാതിയുണ്ട്.
റുഷിക്കൊണ്ടയുടെ കവാടമായ ജോഡുഗുല്ലപ്പാലത്ത് പവൻ കല്യാൺ എത്തിയതോടെ കല്യാണിന്റെ വാഹനം ഉൾപ്പെടെ എട്ട് വാഹനങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. റുഷിക്കൊണ്ടയിൽ നടക്കുന്ന നിർമാണങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയിട്ടുണ്ടോയെന്ന് പവൻ കല്യാൺ ആരാഞ്ഞു. റുഷിക്കൊണ്ട ഹിൽ റിസോർട്ട് വികസനം ഏറ്റവും വലിയ നിയമലംഘനമാണെന്ന് വിശേഷിപ്പിച്ച പവൻ കല്യാൺ “ഈ ബീച്ചിൽ നിയമത്തിന്റെ സംരക്ഷകൻ – മുഖ്യമന്ത്രി — ഏറ്റവും വലിയ നിയമലംഘകനായി” എന്ന്മാധ്യമങ്ങളോട് പറഞ്ഞു, .ഇതിനിടെ വ്യാഴാഴ്ച നടന്ന പൊതുയോഗത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പവൻ കല്യാണിന് വിശാഖപട്ടണം പോലീസ് നോട്ടീസ് നൽകിയിരുന്നു.
ഓരോ ദിവസവും പുതിയ ജനപഥങ്ങൾ പിന്നിട്ട് പതിനായിരങ്ങളുമായി നേരിട്ട് സംവദിച്ചു കൊണ്ടാണ് പവൻ കല്യാൺ തന്റെ പര്യടനം നടത്തുന്നത്.
Comments