ഗുവാഹത്തി : മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകൾ മലയോര താഴ്‌വര ജില്ലകളിലുടനീളം സർക്കാർ ആസൂത്രണം ചെയ്ത സ്വാതന്ത്ര്യദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലായിരുന്നു സുരക്ഷാ ഏജൻസികൾ പരിശോധന നടത്തിയത് .
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ കേന്ദ്ര-സംസ്ഥാന സേനകൾ നടത്തിയ സംയുക്ത റെയ്ഡിലാണ് വെടിക്കോപ്പുകളും , എട്ട് സ്ഫോടക വസ്തുക്കളും ലഭിച്ചതെന്ന് മണിപ്പൂർ പോലീസ് വ്യക്തമാക്കി . സംസ്ഥാന സേനയുടെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച വെടിക്കോപ്പുകളാണ് കണ്ടെടുത്തത് .
മണിപ്പൂരിലെ തീവ്രവാദ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ കോർകോം (കോർഡിനേഷൻ കമ്മിറ്റി) എല്ലാ സ്വാതന്ത്ര്യദിന പരിപാടികളും ബഹിഷ്‌കരിക്കാനും പണിമുടക്കിനുമാണ് ആഹ്വാനം ചെയ്തത് . നാളെ പുലർച്ചെ 1 മുതൽ വൈകുന്നേരം 6.30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .
അതേസമയം അർദ്ധസൈനിക സേനയും, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ഒപ്പം ഇംഫാലിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിച്ചു.
“കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾ താരതമ്യേന സമാധാനപരമായിരുന്നു, എന്നാൽ സ്വാതന്ത്യ്ര ദിനത്തിനു മുന്നോടിയായി ചില ഗ്രൂപ്പുകൾ മറ്റ് വംശീയ വിഭാഗങ്ങളുടെ പ്രദേശങ്ങൾ ആക്രമിക്കാൻ അവസാന നിമിഷം ശ്രമിച്ചേക്കാം. കാങ്‌പോക്പി, ചുരാചന്ദ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. “ അധികൃതർ വ്യക്തമാക്കി.
Comments