ഇസ്ലാമബാദ്: പാകിസ്താനിലെ നരോവൽ ജില്ലയിൽ ക്ഷേത്രാരാധന അധികൃതർ അവസാനിച്ചതിൽ പ്രതിഷേധവുമായി ഹിന്ദുക്കൾ രംഗത്ത്. ജില്ലയിൽ അവശേഷിച്ച രണ്ട് ക്ഷേത്രങ്ങളുടെ പ്രവർത്തനം പ്രാദേശീക ഭരണകൂടം ഇടപെട്ട് അവസാനിപ്പിക്കുകയും ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് കെട്ടിടം വാടകയ്‌ക്ക് കൊടുത്തതുമാണ് പ്രതിഷേധത്തിലേക്ക് വഴിവെച്ചത്. ഈ സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഹിന്ദു സമൂഹം ആരോപിക്കുന്നു.
ആരാധാനാലയങ്ങൾ ഇല്ലാതായതൊടെ വിവാഹം, മരണം പോലെയുള്ള മതാനുഷ്ഠാനങ്ങളിൽ ഹിന്ദുക്കൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതായി പാക് മാദ്ധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ക്ഷേത്രമില്ലാത്തതിനാൽ ഹൈന്ദവർ അവരുടെ വീടുകളിൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ നിർബന്ധിതരാകുന്നതായും ഡോൺ ന്യൂസ് വ്യക്തമാക്കുന്നു.
ഹോളി, ദീപാവലി, രക്ഷാ ബന്ധൻ എന്നീ ദിവസങ്ങളിൽ സിയാൽകോട്ട്, ലാഹോർ, റാവൽപിണ്ടി തുടങ്ങിയ വൻ നഗരങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ഗതികേടിലാണ് ന്യൂനപക്ഷമായ ഹിന്ദു സമൂഹം. നരോവൽ ജില്ലയിൽ 1,253 ഹിന്ദുക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് പാക് സർക്കാർ കൈക്കൊള്ളുന്നത്. മതന്യൂനപക്ഷങ്ങളിലെ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, വിവാഹം, ബലാത്സംഗം എന്നീ കേസുകളിൽ നടപടിയെടുക്കാൻ പോലീസ് വിസമ്മതിക്കുന്നതും പതിവ് സംഭവമാണ്. നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി കറാച്ചിയിലെ ഹിന്ദുക്കൾ കഴിഞ്ഞ ദിവസം ന്യൂനപക്ഷ അവകാശ മാർച്ച് സംഘടിപ്പിച്ചിരുന്നു.
Comments