എറണാകുളം: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ലക്ഷ്മണനെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം കൂടി ചുമത്തി. സുപ്രധാന തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസിലെ നാലാം പ്രതിയായ ലക്ഷ്മൺ നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് കഴിയുന്നത്. ഈ ഇടക്കാല ജാമ്യം റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് നൽകിയിട്ടുള്ളത്. ഐജി അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. രണ്ട് തവണയും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലക്ഷ്മൺ അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് സഹകരിക്കാത്തതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചു.
ചികിത്സ സംബന്ധമായ കാര്യങ്ങൾ ഉള്ളതിനാലാണ് ചോദ്യം ചെയ്യലിൽ ഹാജരാകാത്തതെന്ന് കാണിച്ച് മെഡിക്കൽ രേഖകളടക്കം ഐജി ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരുന്നു. എന്നാൽ പദവി ദുരുപയോഗം ചെയ്ത് മെഡിക്കൽ രേഖകളുണ്ടാക്കിയതാകാം എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആയുർവേദ ചികിത്സയിലും സമർപ്പിച്ച രേഖയിലും വൈരുദ്ധ്യങ്ങൾ ഉള്ളതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സഹകരിക്കാത്ത സാഹചര്യത്തിൽ ഇടക്കാല മുൻകൂർ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിട്ടുണ്ട്.
Comments