ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബി ക്ലാസ് ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഭാര്യ ബുഷ്റ ബീവി. നിലവിൽ ഇമ്രാനെ പാർപ്പിച്ചിട്ടുള്ള അറ്റോക്ക് ജയിൽ സുരക്ഷിതമല്ലെന്നും അദ്ദേഹം വധിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഭാര്യ ആരോപിച്ചു. പഞ്ചാബിലെ റാവൽപിണ്ടിക്ക് അടുത്തുള്ള അദൈല ജയിലേക്ക് മാറ്റണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് കത്തുനൽകിയിരിക്കുകയാണ് ബുഷ്റ ബീവി.
മാനദണ്ഡങ്ങൾ അനുസരിച്ച് തന്റെ ഭർത്താവിനെ എത്തിക്കേണ്ടിയിരുന്നത് അദൈല ജയിലിലേക്ക് ആയിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരു കാരണവുമില്ലാതെ അറ്റോക്ക് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സാമൂഹ്യ, രാഷ്ട്രീയ പ്രസക്തി മാനിച്ച് ബി ക്ലാസ് സൗകര്യങ്ങളാണ് അദ്ദേഹത്തിന് നൽകേണ്ടത്. അറ്റോക്ക് ജയിലിൽ അദ്ദേഹം കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ട്. അതിനാൽ എത്രയും വേഗം അദൈല ജയിലിലേക്ക് മാറ്റണമെന്നും കത്തിൽ ബുഷ്റ ആവശ്യപ്പെട്ടു.
ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന സെല്ലിലാണ് മുൻ പാക് പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മറ്റ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാന കേസിൽ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കോടതി ഉത്തരവിറക്കിയ ഉടൻ തന്നെ പോലീസ് ഇമ്രാനെ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദം, അക്രമം, മതനിന്ദ, അഴിമതി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
2018- 2022 കാലയാളവിൽ പ്രധാനമന്ത്രിയായിരിക്കെ അധികാര പദവി ദുരൂപയോഗം ചെയ്ത് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള കേസ്. വിദേശ സന്ദർശനത്തിനിടെ ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിൽക്കുകയായിരുന്നു. 140 മില്യണിലധികം വിലമതിയ്ക്കുന്ന വസ്തുക്കളാണ് മറിച്ച് വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.
Comments