അബുദാബി: അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിവരിച്ച് ബാപ്സ് ഹിന്ദു മന്ദിർ ആചാര്യൻ സ്വാമി ബ്രഹ്‌മവിഹാരിദാസ്. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങായ ‘ഫെസ്റ്റിവൽ ഓഫ് ഹാർമണി’യുടെ വിശദാംശങ്ങളും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ, ക്ഷേത്രം ഫെബ്രുവരി 14-ന് തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
അബുദാബിയിൽ ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ് സ് സ്വാമിനാരായണൻ സൻസ്തയുടെ ആത്മീയ തലവനാണ് സ്വാമി മഹാരാജ്.
പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ താത്പര്യത്തോടെയാണ് വിവരങ്ങൾ ആരാഞ്ഞതെന്നും ബാപ് സ് സന്ന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ആഗോള നന്മയ്‌ക്കുവേണ്ടിയുള്ള സാർവത്രിക സാമൂഹിക, സാംസ്‌കാരിക, ആത്മീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ദീപശിഖയായി വാഴ്‌ത്തപ്പെടുന്ന അബുദാബി ക്ഷേത്രത്തിന്റെ 3ഡി പ്രിന്റഡ് മാതൃക മോദിക്ക് സമ്മാനിച്ചു. നേരത്തെ മാർച്ചിൽ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ സമാനമായ യോഗം ചേർന്നിരുന്നു.
Comments