ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് ടെക്നോളജിയായ യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി. ഡിജിറ്റൽ ആൻഡ് ട്രാൻസ്പോർട്ട് മന്ത്രി വോൾക്കർ വിസ്സിഗാണാണ് ഇന്ത്യ സന്ദർശന വേളയിൽ ബംഗളൂരുവിലെ വഴിയോര കച്ചവടക്കാരന് പണം നൽകാൻ യുപിഐ ഇടപാട് ഉപയോഗിച്ചത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നിമിഷ നേരം കൊണ്ട് പണം അടച്ച മന്ത്രിയുടെ സന്തോഷകരമായ അനുഭവം ജർമ്മൻ എംബസി ട്വിറ്ററിൽ ( എക്‌സ്) പങ്കുവെച്ചിട്ടുണ്ട്.
യുപിഐ ഇന്ത്യയുടെ വിജയഗാഥകളിലൊന്നായി മാറിയിരിക്കുകയാണെന്ന് ജർമ്മൻ മന്ത്രി വിശേഷിപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ നടത്താൻ ഇത് എല്ലാവരെയും പ്രാപ്തരാക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇത് ഉപയോഗിക്കുന്നു. പേയ്മെന്റുകളുടെ ലാളിത്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു, ശരിക്കും അത് വളരെ ആകർഷിച്ചു വോൾക്കർ വിസ്സിഗ് വ്യക്തമാക്കി.
എംബസി പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോയിലും വിസ്സിംഗ് ഒരു പച്ചക്കറി വിൽപ്പനക്കാരന് പണം നൽകുന്നതിന് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ( UPI ) ഉപയോഗിക്കുന്നത് കാണാം. ജി-20 കൂട്ടായ്മയുടെ ഭാഗമായ ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് വിസ്സിംഗ് ബംഗളൂരുവിൽ എത്തിയത്.
ഇന്ത്യയിലെ മൊബൈൽ അധിഷ്ഠിത ഫാസ്റ്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ. ഇതുവരെ ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ യുപിഐ അധിഷ്ഠിത ഇടപാട് സാധ്യമാക്കിയിട്ടുണ്ട്.
Comments