ഈ കൊമ്പന് മുന്നിൽ ഇനി ആനകൾ ഇത്തിരി പാടുപെടും. ആരെയും ഉപദ്രവിക്കാതെ ആർക്കും യാതൊരു വിധ ദ്രോഹവും ചെയ്യാത്ത മഴയെയും വെയിലിനെയും നിഷ്പ്രയാസം നേരിടാനാകുന്ന കൊമ്പൻ. ഇതാണ് ഇരിങ്ങാടപ്പിള്ളി മാധവൻ. നിർമിത ബുദ്ധിയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ആനയാണിത്.
തൃശൂർ അന്തിക്കാട് സ്വദേശിയും ശാസ്ത്രജ്ഞനുമായ കെപി ഉണ്ണികൃഷ്ണനും സംഘവുമാണ് നിർമ്മിതബുദ്ധിയിൽ ആനയെ നിർമ്മിച്ചെടുക്കുന്നത്. ഇരിങ്ങാടപ്പിള്ളി രാമനെന്ന റോബോട്ട് ആനയുടെ പിന്മുറക്കാരനായാണ് ഇരിങ്ങാടപ്പിള്ളി മാധവനെത്തുന്നത്. ഇ-ന്യൂറോൺ വേർഷനിലാണ് ആനയ്‌ക്ക് തലച്ചോറൊരുക്കുന്നത്. പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കാണുവാനും കേൾക്കുവാനും മണംപിടിക്കുവാനും ശേഷിയുള്ള തരത്തിലാണ് ആനയെ നിർമ്മിക്കാൻ ഒരുങ്ങുന്നത്.
നിർമിതബുദ്ധിയുടെ അടിസ്ഥാന തത്വങ്ങളുടെ ഉപജ്ഞാതാവായ സംഗമഗ്രാമ മാധവനോടുള്ള ആദരമായാണെന്ന് കെപി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ആളുകളെ തിരിച്ചറിയുന്നതിനും പാപ്പാന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിനും സാധിക്കുന്ന ആനയെയാണ് നിർമ്മിക്കുന്നത്. കൂടാതെ അതിന്റെ അടുത്ത ഘട്ടത്തിൽ എവിടേക്ക് വേണമെങ്കിലും നടന്നുപോകാനും കഴിയത്തക്ക വിധത്തിൽ ആനയെ നിർമ്മിച്ചെടുക്കും.















