ഭോപ്പാൽ: മദ്ധ്യപ്രദേശിനെ വികസന മുരടിപ്പിലേയ്‌ക്ക് നയിച്ച കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ വികസന റിപ്പോർട്ട് കാർഡ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ 50 വർഷത്തെ ഭരണ റിപ്പോർട്ട് ജനങ്ങളുടെ മുന്നിൽ വയ്‌ക്കാൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തയ്യാറാകുമോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. മദ്ധ്യപ്രദേശിനെ സാമ്പത്തികമായി പിന്നോട്ടടിച്ചത് കോൺഗ്രസ് ഭരണമാണെന്നും ആഭ്യന്തര മന്ത്രി വിമർശിച്ചു.
കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ 50 വർഷത്തെ റിപ്പോർട്ട് കാർഡ് കൊണ്ടുവരൂ. രാഷ്‌ട്രീയത്തിൽ ഉത്തരവാദിത്വത്തിന്റെ ഒരു പാരമ്പര്യം ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ സർക്കാർ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഞങ്ങൾ ഉത്തരാവാദിത്വം നിറവേറ്റുന്നു. 2004 മുതൽ 2014 വരെയുള്ള 10 വർഷത്തിനിടെ മദ്ധ്യപ്രദേശിന് കോൺഗ്രസ് നൽകിയത് വെറും 1,98,800 കോടി രൂപയാണ്. വെറും 9 വർഷം കൊണ്ട് 8,33,000 കോടി രൂപ മദ്ധ്യപ്രദേശിന് മോദി സർക്കാർ നൽകി. പ്രധാനമന്ത്രി മോദിയും ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ആരംഭിച്ച പല സംരംഭങ്ങളും കോൺഗ്രസ് നിർത്തി.
ഞങ്ങളുടെ ‘ഗരീബ് കല്യാൺ സംരംഭം’ കോൺഗ്രസ് മുടക്കി. കമൽനാഥിന്റെ സർക്കാരിനെ ‘അഴിമതി നാഥ്’ എന്നാണ് ഇന്ന് ജനങ്ങൾ വിളിക്കുന്നത്. 1956-ൽ മദ്ധ്യപ്രദേശ് നിലവിൽ വന്നു. അതിനുശേഷമുള്ള അഞ്ച്-ആറ് വർഷം ഒഴികെ 2003 വരെ കോൺഗ്രസ് സംസ്ഥാനം ഭരിച്ചു. 53 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ മദ്ധ്യപ്രദേശ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലെത്തി. എന്നാൽ, ബിജെപി സർക്കാർ സർക്കാർ അധികാരമേറ്റതോടെ ‘ബിമാരു’ ടാഗിൽ നിന്ന് മദ്ധ്യപ്രദേശിനെ പുറത്തുകൊണ്ടുവന്നു. വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കി വികസനത്തിന്റെ പാതയിൽ മദ്ധ്യപ്രദേശിനെ ഞങ്ങൾ നയിച്ചു.
ഗോതമ്പ് കയറ്റുമതിയിൽ 45 ശതമാനം സംഭാവന നൽകി രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഇന്ന് മദ്ധ്യപ്രദേശ്. 3.62 കോടി ആയുഷ്മാൻ കാർഡുകളുമായി (ആരോഗ്യ പദ്ധതി) ഒന്നാം സ്ഥാനത്താണ് മദ്ധ്യപ്രദേശ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്‌ക്ക് കീഴിൽ വികസിപ്പിച്ച ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാക്കി മദ്ധ്യപ്രദേശിനെ മാറ്റി. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്കീമിന് കീഴിൽ 4,300 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഗ്രാമപ്രദേശങ്ങളിൽ വീടുകൾ നിർമ്മിക്കുന്നതിൽ സംസ്ഥാനം രണ്ടാം സ്ഥാനത്താണ്. ഇൻഡോർ നഗരം സ്വച്ഛത (ശുചിത്വം) പദ്ധതിയിൽ കഴിഞ്ഞ ആറ് വർഷമായി ഒന്നാം സ്ഥാനത്താണ് മദ്ധ്യപ്രദേശ്. അതുകൊണ്ട് അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തിക്കൊള്ളാൻ ഞാൻ കോൺഗ്രസിനോട് പറയാൻ ആഗ്രഹിക്കുന്നു. കോൺഗ്രസ് അവരുടെ വികസനത്തിന്റെ റിപ്പോർട്ട് കാർഡ് ആദ്യം ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കണം. എന്നിട്ട് സംസാരിക്കൂ- അമിത് ഷാ പറഞ്ഞു.
Comments