തിരുവനന്തപുരം: കേരള സർക്കാർ എച്ച്ഐവി ബാധിതർക്ക് പ്രതിമാസം നൽകുന്ന ധനസഹായം മുടങ്ങിയിട്ട് അഞ്ച് മാസം. പ്രതിമാസം 1000 രൂപയായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ധനസഹായം മുടക്കുമ്പോൾ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന എച്ച്ഐവി ബാധിതരാണ് ദുരിതം അനുഭവിക്കുന്നത്.
നിലവിൽ അഞ്ച് മാസത്തെ കുടിശ്ശിക തുകയും പുതിയ അപേക്ഷകർക്കുള്ള ധനസഹായവും ഉൾപ്പെടെ കുറഞ്ഞത് നാലരക്കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണത്തിന് മുൻപ് കുടിശ്ശിക തുക അനുവദിക്കാനുള്ള സാധ്യതയും വളരെക്കുറവാണ്. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള കുടിശ്ശിക തുക അനുവദിക്കുന്നതിന് 21 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പിന് കത്തെഴുതിയിരുന്നു. എന്നാൽ, ബജറ്റ് വിഹിതമായി 11.05 കോടി രൂപ മാത്രമായിരുന്നു മാറ്റി വച്ചത്. ഇതിൽ നിന്നും 9.43 കോടി മാത്രമാണ് കഴിഞ്ഞ മാസം 27ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് അനുവദിച്ച് നൽകിയത്. ഈ തുക ഉപയോഗിച്ചാണ് ഈ വർഷം മാർച്ച് വരെയുള്ള കുടിശ്ശിക തുക എച്ച്ഐവി ബാധിതർക്ക് കൊടുത്തു തീർത്തത്.
Comments