ഹൈദരാബാദ്: മദ്യവിൽപ്പന നടത്താതെ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കി തെലങ്കാനയിലെ എക്‌സൈസ് വകുപ്പ്. ഒരുതുളളി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപയുടെ വരുമാനമാണ് തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ് സ്വരൂപിച്ചത്. മദ്യശാലകൾ ആരംഭിക്കുന്നതിനായി സ്വീകരിച്ച അപേക്ഷകളിൽ നിന്നാണ് സർക്കാർ നേട്ടം കൊയ്തത്.
2,640 മദ്യശാലകൾ അനുവദിക്കുന്നതിനായി 1.32 അപേക്ഷകൾ എക്‌സൈസ് വകുപ്പ് സ്വീകരിച്ചിരുന്നു. ഓരോ അപേക്ഷകരിൽ നിന്നായി 2 ലക്ഷം രൂപയാണ് ഈടാക്കിയത്. പ്രസ്തുത അപേക്ഷകർക്ക് മദ്യശാല അനുവദിച്ചാലും ഇല്ലെങ്കിലും ആപ്ലിക്കേഷൻ ഫീസ് തിരികെ ലഭിക്കുന്നതല്ല. ഇത്തരത്തിൽ 2,639 കോടി രൂപയുടെ നേട്ടമുണ്ടാക്കുകയായിരുന്നു എക്‌സൈസ് വകുപ്പ്.
മദ്യശാല പ്രവർത്തിക്കുന്ന മേഖലയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് അപേക്ഷാ ഫീസ് നിശ്ചയിക്കുന്നത്. 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ഈ ഇനത്തിൽ എക്സൈസിന് നൽകേണ്ടി വരും. വാർഷിക ലൈസൻസ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23നകം അടയ്‌ക്കണം. 5000ത്തിന് താഴെ ജനസംഖ്യയുളള മേഖലയിൽ മദ്യശാല തുടങ്ങണമെങ്കിൽ 50 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. 20 ലക്ഷത്തിലധികം ജനസംഖ്യയുളള മേഖലയിൽ 1.1 കോടി രൂപയും എക്സൈസിന് നൽകണം. ലാഭ വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ കച്ചവടക്കാരന് ഈ തുക നഷ്ടമല്ല. സാധാരണ ബ്രാൻഡിൽ നിന്ന് 27 ശതമാനവും പ്രീമിയം ബ്രാൻഡിൽ നിന്ന് 20 ശതമാനവുമാണ് ഇവർക്ക് ലാഭമായി ലഭിക്കുക.
ഓഗസ്റ്റ് 4 മുതലാണ് സർക്കാർ അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഇത് അവസാനിച്ചു. അനുമതി ലഭിക്കുന്ന മദ്യശാലകൾക്ക് ഡിസംബർ ഒന്ന് മുതൽ തുറന്നുപ്രവർത്തിക്കാം. ആപ്ലിക്കേഷൻ ഫീ ഇനത്തിൽ 69,000 അപേക്ഷകളിൽ നിന്നായി 1,370 കോടി രൂപയാണ് രണ്ട് വർഷം മുൻപ് തെലങ്കാന എക്സൈസ് വകുപ്പ് നേടിയത്. 3500 കോടി രൂപ മദ്യശാലകളുടെ ലൈസൻസ് ഇനത്തിലും ലഭിച്ചു.
മദ്യവിൽപ്പനയിൽ നിന്നുളള വരുമാനവും തെലങ്കാനയിൽ വർദ്ധിച്ചിരിക്കുകയാണ്. 2015-2016ൽ 12,703 കോടി രൂപയായിരുന്നത് 2021-22ൽ 25,585 കോടി രൂപയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 30,000 കോടി രൂപയുടെ വിൽപ്പനയാണ് ഉണ്ടായിരിക്കുന്നത്.
Comments